ന്യൂഡൽഹി: അസമിലെ സായുധ വിഘടനവാദി സംഘടനയായ യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ)യുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ. ഉൾഫയും കേന്ദ്രസർക്കാരും ആസമും ഉൾപ്പെട്ട ത്രികക്ഷി കരാറാണ് ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പു വച്ചത്. അരബിന്ദ രാജ്‌കോവ ഉൾപ്പടെ പതിനാറ് ഉൾഫ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പരേഷ് ബറുവയുടെ നേതൃത്വത്തിൽ ഉൾഫയുടെ ഒരു വിഭാഗം ചർച്ചയിൽ നിന്ന് വിട്ടു നിന്നതായാണ് വിവരം.

ഉൾഫ പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ അംഗീകരിച്ചാണ് കരാർ. ഉൾഫ ഉന്നയിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും കരാറിനെ മാനിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ ഉൾഫ മുന്നോട്ടു വച്ചിട്ടുണ്ട്. ആസമിന് ഇത് ചരിത്ര ദിനമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പരമാധികാരം അസം വേണം എന്ന ആവശ്യവുമായാണ് 1979ൽ ഉൾഫ രൂപീകരിച്ചത്.

സമാധാന കരാർ പ്രാബല്യത്തിലായതോടെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സായുധ സംഘമാണ് ഇതോടെ ആയുധം താഴെ വെക്കുന്നത്. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം സമാധാന ചർച്ചകളിൽനിന്ന് വിട്ടുനിന്നത് ആശങ്കകൾക്ക് ഇടനൽകുന്നതാണ്.

ഇതോടെ വടക്കു കിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി അശാന്തി വിതച്ചിരുന്ന വിമത സംഘം സമാധാനത്തിന്റെ വഴിയിലേക്കു ചുവടുമാറ്റി. അനധികൃത കുടിയേറ്റം, തദ്ദേശീയ വിഭാഗങ്ങൾക്ക് ഭൂസ്വത്തിലുള്ള അവകാശം, അസമിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് കരാർ യാഥാർഥ്യമായത്.

ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി കേന്ദ്ര സർക്കാർ നിറവേറ്റുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് ചരിത്രം കുറിക്കുന്ന സമാധാന ഉടമ്പടിയാണ്. സംഘടന എന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പുകഴ്‌ത്തി.

അസമിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളിൽ നിന്നും സായുധ സേനക്കുള്ള പ്രത്യേക അധികാരമായ 'അഫ്‌സ്പ' നീക്കിയത് മേഖലയിൽ കലാപം ഏതാണ്ട് ഇല്ലാതായതിന്റെ തെളിവാണെന്ന് അമിത് ഷാ പറഞ്ഞു. ഉൾഫയുമായുള്ള സമാധാന ഉടമ്പടി മേഖലയിലെ കലാപങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന് കരാറിൽ ഒപ്പിട്ട അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ വ്യക്തമാക്കി.

1979 ഏപ്രിൽ ഏഴിന് അസമിലെ ശിവസാഗറിലാണ് ഉൾഫ സ്ഥാപിതമാകുന്നത്. തദ്ദേശീയരായ അസമീസ് ജനതക്കായി സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഉയർന്നുവന്നത്. പരേഷ് ബറുവ, അരബിന്ദ രാജ്‌ഖോവ, അനുപ് ചേതിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1980കളുടെ അവസാനത്തിൽ ഇവർ സായുധ പ്രവർത്തനം ആരംഭിച്ചു. 

ഉൾഫ തീവ്രവാദം പിടിമുറുക്കിയതിനെത്തുടർന്ന് 1990 നവംബർ 27ന് അസമിൽ ഏർപ്പെടുത്തിയ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്‌സ്പ) 2019ൽ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉൾഫ. സമാനമായി, 2011-ലും ഇവർ കേന്ദ്രവും അസം സംസ്ഥാനവുമായി ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു.

നിരോധിക്കപ്പെട്ട വിഘടനവാദി സംഘടന

ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്തുള്ള അസമിലും സമീപത്തെ ഭൂട്ടാൻ അതിർത്തികളിലുമായി പ്രവർത്തിക്കുന്ന നിരോധിക്കപ്പെട്ട വിഘടനവാദി സംഘടനയാണ് 'ഉൾഫ'. യുണൈറ്റഡ് ലിബറേറ്റഡ് ഫ്രണ്ട് ഓഫ് അസം എന്നാണ് 'ഉൾഫ' യുടെ പൂർണരൂപം. 1979 ഏപ്രിൽ ഏഴിനു പരേഷ് ബറുവ എന്നയാൾ രൂപീകരിച്ച ഈ തീവ്രവാദി സംഘടനയുടെ ലക്ഷ്യം അസമിനെ ഇന്ത്യയിൽനിന്നു മോചിപ്പിച്ച് ഒരു സ്വതന്ത്ര രാജ്യമാക്കുക എന്നതാണ്. എന്നാൽ, നിലവിൽ ഇതേ പരേഷ് ബറുവ നയിക്കുന്ന ഉൾഫ സ്വതന്ത്ര വിഭാഗം മാത്രമാണ് ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്.

തങ്ങൾ വിഘടനവാദികളല്ലെന്നാണ് ഉൾഫകളുടെ ന്യായം. ചരിത്രത്തിൽ ഒരു കാലത്തും അസം ഇന്ത്യയുടെ ഭാഗമായിരുന്നിട്ടേയില്ലെന്നാണ് അവർ വാദിക്കുന്നത്. സ്വതന്ത്ര അസമിനെ ഇന്ത്യ തങ്ങളുടെ കീഴിലാക്കുകയായിരുന്നുവത്രേ. ഇന്ത്യയിൽ പ്രവർത്തനം എളുപ്പമല്ലെന്നു കണ്ട് പല ഗറില വിഭാഗങ്ങളും ദക്ഷിണ ഭൂട്ടാനിലെ കാടുകളിലിരുന്ന് ഒളിപ്പോരാട്ടം നടത്തിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് 'ഉൾഫ'.

ഉൾഫ തീവ്രവാദം പിടിമുറുക്കിയതിനെത്തുടർന്ന് 1990ൽ കേന്ദ്രസർക്കാർ നിരോധനം പ്രഖ്യാപിച്ചു. തുടർന്ന് നവംബർ 27ന് അസമിൽ ഏർപ്പെടുത്തിയ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്‌സ്പ) വലിയ വിവാദവിഷയമായിരുന്നു. ഇതിനിടെ ഉൾഫ അംഗങ്ങൾ കീഴടങ്ങുന്ന സംഭവങ്ങൾ ഒരുപാടുണ്ടായി. 8718 ഉൾഫ അംഗങ്ങൾ ഇത്തരത്തിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. പതിറ്റാണ്ടുകൾക്കിടെ സംഘടനയ്ക്കും നേതൃത്വത്തിലും വന്ന മാറ്റങ്ങളുടെ തുടർച്ചയാണ് സമാധാന ചർച്ചകളും സമാധാന കരാറും.