അയോധ്യ: അയോധ്യ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി ഉജ്ജ്വൽ യോജന പദ്ധതിയുടെ ഗുണഭോക്താവായ വീട്ടമ്മയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എൽപിജി ലഭിക്കുന്ന യുവതിയുടെ വീട്ടിലേക്കാണു മോദി കടന്നു ചെല്ലുകയും ചായ കുടിക്കുകയും ചെയ്തത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി എത്തിയത്. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളിൽ ഒരാളാണ് മീര മഞ്ജി എന്ന് മോദി സന്ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത ഗൃഹസന്ദർശനം. മീര മഞ്ജരി എന്ന യുവതിയുടെ വീട്ടിലേക്കായിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി കയറിച്ചെന്നത്. പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര ദേശീയ മാധ്യമത്തോട് പറഞ്ഞു.

'പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നത്. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വൽ യോജ സ്‌കീമുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാളും പച്ചക്കറികളുമാണെന്ന് മറുപടി നൽകി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു'- മീര പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മീര ഈ വീട് ആവാസ് പദ്ധതിപ്രകാരമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും കൂട്ടിച്ചേർത്തു. അതുപോലെ കുടിവെള്ളവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്''. മീര പറഞ്ഞു. മീരയും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മീര മഞ്ജരി ഉജ്ജ്വൽ യോജനയുടെ ഗുണഭോക്താവാണെന്ന് എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. മോദി വീട് സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളും എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് മഞ്ജരിയേയും കുടുംബത്തേയും ക്ഷണിച്ചിട്ടുണ്ട്.

പുനരുദ്ധാരണം ചെയ്ത അയോധ്യ റെയിൽവെ സ്റ്റേഷൻ, രണ്ട് അമൃത് ഭാരതും ആറ് വന്ദേ ഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിൽനിന്ന് തിരിച്ചു പോകുന്നതിനിടെയാണ് മോദി മീരയുടെ വീട്ടിലെത്തിയത്.