- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിറോ മലബാർ സഭയ്ക്ക് പുതിയ നാഥൻ; മാർ റാഫേൽ തട്ടിൽ പുതിയ മേജർ ആർച്ച് ബിഷപ്; സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ തീരുമാനം; മാർപാപ്പ അനുമതി നൽകിയതോടെ ഔദ്യോഗിക പ്രഖ്യാപനം

കൊച്ചി: സിറോ മലബാർ സഭയെ നയിക്കാൻ ഇനി പുതിയ നാഥൻ. തെലങ്കാന ആസ്ഥാനമായുള്ള ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. സഭയുടെ ചരിത്രത്തിലെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി അദ്ദേഹം ചുമതലയേൽക്കും. വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.
സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. മാർപാപ്പ അനുമതി നൽകിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി മാർ റാഫേൽ തട്ടിൽ ചുമതലയേൽക്കും.
ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്‌മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.
സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. തൃശൂർ രൂപതയുടെ സഹായ മെത്രാനുമായിരുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
1956 ഏപ്രിൽ 21-നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. രൂപതാ കച്ചേരിയിൽ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.
2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാർ തട്ടിൽ.
സിനഡിലെ തിരഞ്ഞെടുപ്പ്
65 മെത്രാന്മാർ സിനഡിൽ അംഗമാണെങ്കിലും അതിൽ 80 വയസ്സിനു താഴെയുള്ളവർക്കാണ് വോട്ടവകാശം. ഇവർ 53 പേരാണ് ഉണ്ടായിരുന്നത്. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനമോ പേരു നിർദ്ദേശമോ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പിൽ ഇല്ല. യോഗ്യരെന്നു കരുതുന്നവർക്കു മെത്രാന്മാർ വോട്ടു ചെയ്യും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ വിജയിക്കും എന്നതായിരുന്നു ചട്ടം.
അതല്ലെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വരെ വോട്ടെടുപ്പു തുടരണം. ഇങ്ങനെ 5 വട്ടം വോട്ടെടുപ്പു നടത്തിയിട്ടും ഭൂരിപക്ഷം ഒത്തില്ലെങ്കിൽ ആറാമത്തെയും ഏഴാമത്തെയും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം മാത്രം മതി. ഏഴാമത്തെ വോട്ടെടുപ്പിലും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ, ആ വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടുപേർ മാത്രം എട്ടാമത്തെ വോട്ടെടുപ്പിൽ മത്സരിക്കും. അതിൽ കൂടുതൽ വോട്ടുനേടുന്നയാൾ ജയിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾ മേജർ ആർച്ച് ബിഷപ് ആകാൻ 2 ദിവസത്തിനകം സമ്മതം അറിയിക്കണം. അതല്ലെങ്കിൽ തിരഞ്ഞെടുപ്പു റദ്ദാകും.
സിനഡ് തുടങ്ങി 15 ദിവസമായിട്ടും മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാൻ ആവുന്നില്ലെങ്കിൽ പിന്നീട് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അധികാരം മാർപാപ്പയ്ക്കാണ്.
മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിവു വന്നാൽ 2 മാസത്തിനുള്ളിൽ പുതിയ ആളെ തിരഞ്ഞെടുക്കാൻ നടപടി തുടങ്ങണം. മെത്രാന്മാർക്കു മാത്രമല്ല, സിനഡിലെ ബിഷപ്പുമാരുടെ മൂന്നിൽ രണ്ടു പിന്തുണ കിട്ടിയാൽ വൈദികനും മേജർ ആർച്ച് ബിഷപ് ആകാം. രൂപത ഭരണച്ചുമതല ഒഴിഞ്ഞവരെയും പരിഗണിക്കാം. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റ് പേപ്പറുകൾ നശിപ്പിക്കണം. സെക്രട്ടറി തിരഞ്ഞെടുപ്പു നടപടികൾ രേഖപ്പെടുത്തി സിനഡിൽ വായിച്ചു കേൾപ്പിക്കണം. അധ്യക്ഷന്റെയും സഹായികളുടെയും ഒപ്പോടുകൂടി ഈ രേഖ സൂക്ഷിക്കണം. വോട്ടെടുപ്പു രഹസ്യമാണ്. രഹസ്യ സ്വഭാവം എല്ലാവരും സൂക്ഷിക്കുകയും വേണം.


