ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്‌പ്രസിൽ പഴകിയ ഭക്ഷണം ലഭിച്ചതായി ദൃശ്യങ്ങൾ സഹിതം യാത്രക്കാരൻ എക്‌സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് റെയിൽവേ അധികൃതർ. വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡൽഹിയിൽനിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

യാത്രക്കാർക്കായി കൊണ്ടുവന്ന ഭക്ഷണത്തിൽനിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പഴകിയ ഭക്ഷണമാണെന്ന് ബോധ്യപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേ സഹിതം എടുത്തുകൊണ്ടുപോകാൻ യാത്രക്കാർ ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യൻ റെയിൽവെയും മറ്റു ഉദ്യോഗസ്ഥരെയും ടാഗ് ചെയ്താണ് മോശം ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ എക്‌സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്.

എക്‌സിൽ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളിൽ വിളമ്പിയ ഭക്ഷണം പഴകിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രക്കാർ തീവണ്ടി ജീവനക്കാരോട് ഭക്ഷണ ട്രേകൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നതും മറ്റൊന്ന് ടിൻ ഫോയിലിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങളും കാണിച്ചു.

"എനിക്ക് ലഭിച്ച ഭക്ഷണം ദുർഗന്ധം നിറഞ്ഞതും മോശവും നിലവാരമില്ലാത്തതുമാണ്. എന്റെ കൈയിൽനിന്ന് ഭക്ഷണത്തിനായി ഈടാക്കിയ തുക തിരികെ നൽകണം. ഇത്തരം ഭക്ഷണ വിതരണക്കാർ വന്ദേ ഭാരതിന്റെ പേര് മോശമാക്കും" യാത്രക്കാരൻ അഭിപ്രായപ്പെട്ടു. ഇതിനു താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മറ്റു ട്രെയിനുകളിലും മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും കോച്ചുകളിൽ വൃത്തിയില്ലെന്നും യാത്രക്കാർ പ്രതികരിച്ചിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകുന്ന യാത്രക്കാരനാണ് ദുരനുഭവം പങ്കുവെച്ചത്. വിളമ്പിയ ഭക്ഷണം ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമാണെന്നും ദയവുചെയ്ത് മുഴുവൻ പണവും തിരികെ തരണമെന്നും കാറ്ററിങ്ങുകാർ വന്ദേ ഭാരത് എക്സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണെന്നും യാത്രക്കാരൻ കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചത്. പരാതി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റെയിൽവേ ഉറപ്പ് നൽകി.

ഇതു ശ്രദ്ധയിൽപ്പെട്ടതോടെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിഎൻആറും മൊബൈൽ നമ്പർ വിവരങ്ങളും കൈമാറണമെന്നും റെയിൽവേ അധികൃതർ പ്രതികരിച്ചു. ഐആർസിടിസി മാപ്പ് പറഞ്ഞ് രംഗത്തെത്തി. "താങ്കൾക്കുണ്ടായ മോശം അനുഭവത്തിൽ മാപ്പ് ചോദിക്കുന്നു. വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഈ സേവനം നൽകിയ ആളിൽനിന്ന് പിഴ ഈടാക്കും, കർശന നടപടി സ്വീകരിക്കും. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നിരീക്ഷണങ്ങൾ ശക്തമാക്കും" ഐആർസിടിസി പ്രതികരിച്ചു.

ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നിരവധി പേരാണ് റെയിൽവേയുടെ ഭക്ഷണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാജധാനിയിലും ഇതുതന്നെയാണ് അവസ്ഥയെന്ന് ചിലർ കമന്റിൽ പറഞ്ഞു. ട്രെയിനുകളിൽ ശുചീകരണപ്രവർത്തനം നടക്കുന്നില്ലെന്നും യാത്രക്കാരിൽ ചിലർ കമന്റ് ചെയ്തു.