കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ ഹൈക്കോടതിയിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ മന്ത്രി രാജീവ് അടക്കമുള്ളവരുടെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി. പറയുന്നു. അനധികൃത വായ്പയ്ക്ക് സിപിഎം നേതാക്കൾ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ മൊഴിനൽകിയെന്നാണ് ഇ.ഡി. സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവർക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ വലിയ സമ്മർദമുണ്ടായി. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരിൽ നിന്നാണ് സമ്മർദമുണ്ടായത്. ഈ കൂട്ടത്തിലാണ് പി.രാജീവിന്റെ പേരുള്ളത്. പി.രാജീവ്, എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ സമ്മർദത്തിന്റെ ഫലമായി നിയമവിരുദ്ധ വായ്പകൾ അനുവദിച്ചുവെന്ന് ഇ.ഡി. പറയുന്നു.

വിവിധ സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകളാണ് കരുവന്നൂരിൽ ഉണ്ടാക്കിയത്. പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, പാർട്ടി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നീ പേരുകളിൽ പോലും തട്ടിപ്പു നടത്തി. രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം പണം നിക്ഷേപിച്ചുവെന്നും ഇ.ഡി.യുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

കരുവന്നൂരിൽ നിയമവിരുദ്ധ വായ്പയിലൂടെ പൊതുജനങ്ങൾ നിക്ഷേപിച്ച പണം തട്ടിയെടുക്കുന്നതിൽ സിപിഎമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇ.ഡി. സത്യവാങ്മൂലത്തിൽ പറയുന്നു. പണം തട്ടിയെടുക്കുന്നതിനും പാർട്ടിക്ക് നേട്ടമുണ്ടാക്കാനും ആഴത്തിലുള്ള ഗൂഢാലോചന നടന്നു.

അംഗത്വമില്ലാതെ പാർട്ടി കമ്മിറ്റി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിപ്പിച്ചിരുന്നു. ഭൂമി വാങ്ങുന്നതിനും പാർട്ടി ഓഫീസുകളുടെ നിർമ്മാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകൾക്കും സുവനീറുകൾക്കുമടക്കം പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത്. ഇതിലൂടെയുള്ള പണമൊഴുക്ക് അന്വേഷിക്കുകയാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഈ ഇടപാടുകളിൽ പങ്കാളികളാണെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇ. ഡി അറിയിച്ചത്. ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി പരിഗണിക്കവെയാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചത്.

മൊത്തത്തിൽ ബാങ്കിന്റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കള്ളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകൂത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു.

സിപിഎമ്മിന്റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കള്ളപ്പണ ഇടപാട് നടത്തിയത്.

സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്‌സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്. നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണ് മൊഴി. എസി മൊയ്തീൻ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കളും സമ്മദർദ്ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനിൽ കുമാറിന്റെ മൊഴിയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.