തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സംബന്ധിച്ചുള്ള ഇടപാടിൽ ദുരൂഹത വ്യക്തമാക്കി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട്. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസി കണ്ടെത്തി. അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്നും പുറത്തു വന്നത് നിർണായക വിവരങ്ങളാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിച്ചു.

സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആർഎൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്. കമ്പനീസ് ആക്ട് 2013 പ്രകാരം, കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447, രേഖകളിൽ കൃത്രിമത്വം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448, എന്നീ വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. തടവും പിഴശിക്ഷവും കിട്ടാവുന്ന വകുപ്പുകളാണിത്. കൂടുതൽ അന്വേഷണത്തിനായി എക്‌സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ.

വാങ്ങിയ പണത്തിന് ജി എസ് ടി അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്. ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സോഫ്റ്റ് വെയർ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്‌സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്‌സാലോജിക്ക്-സിഎംആർഎൽ ഇടപാടിനെ പറ്റി പറയുന്നത്. കരാർ പോലും എക്‌സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. കിട്ടിയ പണത്തിന് ജി എസ് ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്‌സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർഒസിയുടെ കണ്ടെത്തൽ.

പ്രാഥമിക അന്വേഷണത്തിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ, വിശദ അന്വേഷണം വേണമെന്നാണ് ആർഒസിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. നൽകാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആർഒസി റിപ്പോർട്ടിലുമുള്ളത്.എക്‌സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.