തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. നാല് കേസുകളിൽ ജാമ്യം കിട്ടിയതോടെയാണ് മോചനം. പൂജപ്പുര ജയിലിന് മുന്നിൽ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. കർശന ഉപാധികളോട് ഇന്ന് രണ്ടു കേസിൽ കൂടി ജാമ്യം കിട്ടിയതോടെയാണ് രാഹുലിന് പുറത്തിറങ്ങാനായത്. ജാമ്യ നടപടികൾ കോൺഗ്രസ് നേതൃത്വം അതിവേഗം പൂർത്തിയാക്കി. 

ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുൽ പൂജപ്പുര ജയിലിൽനിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ഷാഫി പറമ്പിൽ എംഎ‍ൽഎ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയിരുന്നു. ഒൻപതുദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വൻ വരവേൽപ്പാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. പുഷ്പ വൃഷ്ടിയും വെടിക്കെട്ടുമായാണ് ജയിലിന് മുന്നിൽ പ്രവർത്തകർ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ വരവേറ്റത്. 

നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയിൽമോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാൻ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാൻ സാധിക്കാതിരുന്നത്. എന്നാൽ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകർ ജഡ്ജിക്ക് സത്യവാങ്മൂലം നൽകിയതോടെയാണ് ജയിൽമോചനത്തിന് വഴി തുറന്നത്.

ജാമ്യ ഉത്തരവ് ജയിലിൽ എത്തുകയും നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. രാഹുലിനെ സ്വീകരിക്കാനായി ഉൾപ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെയാണ് അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്. പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മറ്റ് രണ്ടു കേസുകളിൽ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പൊലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലിൽവെച്ച് കന്റോൺമെന്റ് പൊലീസ് രണ്ടുകേസുകളിലും മ്യൂസിയം പൊലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്ന് കേസുകൾ കൂടി ചുമത്തുകയും ഇതിൽ പ്രൊഡക്ഷൻ വാറണ്ടും പുറപ്പെടുവിച്ചു. പരമാവധി ദിവസം രാഹുലിനെ ജയിലിൽ കുടുക്കാനായിരുന്നു ഉന്നതാധികാരികളിൽ നിന്നുള്ള നിർദ്ദേശം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാഹുലിന് രണ്ട് കേസുകളിൽ സിജെഎം കോടതി ജാമ്യം നൽകുന്നത്. കഴിഞ്ഞ ദിവസവും രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. രാഹുലിന് കിട്ടുന്ന പിന്തുണ മനസ്സിലാക്കി പ്രോസിക്യൂഷൻ നിലപാട് മയപ്പെടുത്തിയതാണ് ജാമ്യം കിട്ടാൻ കാരണം.