ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങിയത് നാടകീയ നീക്കങ്ങളിലൂടെ. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ അന്ത്യശാസനം. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്. അയോധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് തലേനാൾ തന്നെ എല്ലാവരും കീഴടങ്ങിയെന്നതും ചർച്ചകളിലുണ്ട്.

കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും അറിയിച്ചു. കൂടുതൽസമയം ആവശ്യപ്പെട്ട് കുറ്റവാളികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി ഹർജികൾ തള്ളി. ഇതാണ് നിർണ്ണായകമായത്. ഇതോടെ ബിൽകീസ് ബാനുവിന്റെ നിയമ പോരാട്ടവും ഫലം കണ്ടു.

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്. ഈ പ്രതികളെ ശിക്ഷാ ഇളവ് നൽകി ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരെയായിരുന്നു ബിൽക്കീസിന്റെ നിയമ പോരാട്ടം. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതി നിർണ്ണായക വിധി പറഞ്ഞത്.

ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികൾ. 2022 ഓഗസ്റ്റ് 15ന്, 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു.

ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നും, ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു . അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ കൊടുംക്രൂരതകൾ. എന്നിട്ടും കുറ്റവാളികളോട് മൃദു നിലപാട് ഗുജറാത്ത് സർക്കാർ സ്വീകരിച്ചു. അവർക്ക് അനുകൂലമായി നിലപാടെടുത്തു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികൾ പരോളിൽ പുറത്തായിരുന്നുവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ സുപ്രീംകോടതി കടുത്ത നിലപാടും എടുത്തു.

അതേസമയം ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിൽക്കിസ് ബാനു കൊലക്കേസിലെ പ്രതി ബിജെപി എംപിക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ടത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരിൽ ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി എംഎൽഎയ്ക്കും എംപിക്കുമൊപ്പം പരിപാടിയിൽ പങ്കെടുത്തത്. 2023 മാർച്ച് 25ന് ദഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽയുമായ സൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്.

ഇവിടെ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.