പാറ്റ്‌ന: 'ഇന്ത്യ' സഖ്യം ഉപേക്ഷിച്ച് ബീഹാറിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നിതീഷ് കുമാറിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് നിയമസഭാകക്ഷിയോഗം. പിന്നാലെ നിതീഷ് കുമാർ കൂടി പങ്കെടുക്കുന്ന എൻഡിഎ നേതൃയോഗം നടക്കും. യോഗത്തിൽ നിതീഷിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. തുടർന്ന് ഗവർണ്ണറെ കണ്ട് രാജിക്കത്ത് കൈമാറി വൈകീട്ട് നാല് മണിക്ക് വീണ്ടും മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബീഹാറിൽ ഗവർണർ ഓഫീസ് ഞായറാഴ്ച തുറന്നിരിക്കാനും മുഴുവൻ ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും നിർദേശമുണ്ട്. ഞായറാഴ്ച തന്നെ നിതീഷ് കുമാർ-ബിജെപി സർക്കാർ നിലവിൽ വരുമെന്നാണ് സൂചനകൾ. നിതീഷ് കുമാർ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറും.

'ഇന്ത്യ' മുന്നണിയിൽ നേതൃസ്ഥാനം എന്ന മോഹം പൊലിഞ്ഞതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ലാലുപ്രസാദ് യാദവുമായും മകൻ തേജസ്വിയാദവുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപി ക്യാമ്പിലേക്ക് തിരിച്ചെത്തുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് നീക്കങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും നിതീഷുമായി സംസാരിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയായി നിതിഷിന് തുടരാൻ ഗ്രീൻ സിഗ്‌നൽ കിട്ടി. സർക്കാരിന്റെ കാലാവധി കഴിഞ്ഞ് 2025 മുതൽ ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം നിതീഷ് അറിയിച്ചെന്നാണ് സൂചന. ഇന്ത്യ സഖ്യം തകർച്ചയുടെ വക്കിലാണെന്നും, കോൺഗ്രസാണ് ഉത്തരവാദിയെന്നുമുള്ള പ്രതികരണത്തിലൂടെ ഇനി ആ പാളയത്തിലില്ലെന്ന സൂചന ജെഡിയു നേതൃത്വം നൽകിക്കഴിഞ്ഞു.

അതേ സമയം നിതീഷ് കുമാറിന്റെ നീക്കങ്ങളെ ചെറുക്കാൻ ആർജെഡിയും കോൺഗ്രസും ശ്രമം തുടങ്ങി. ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നും ഫോണുകൾ ഓഫ് ചെയ്യരുതെന്നും തേജസ്വി യാദവ് വിളിച്ച യോഗത്തിൽ എംഎൽഎമാരോട് ആവശ്യപ്പെട്ടു. മഹാസഖ്യത്തിനൊപ്പമുള്ള എംഎൽഎമാർ കർശന നിരീക്ഷണത്തിലാണ്. നിതീഷ് കുമാറിനോടിടഞ്ഞ് അടുത്തിടെ എൻഡിഎയിലെത്തിയ ജിതൻ റാം മാഞ്ചിയെ ഇന്ത്യ സഖ്യത്തിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

രാഹുൽ ഗാന്ധി മാഞ്ചിയുമായി സംസാരിച്ചു. നീക്കങ്ങൾ വിജയിച്ചാലും കേവല ഭൂരിപക്ഷമായ 122 കടക്കാൻ പാടുപെടും. അതേ സമയം തെരഞ്ഞെടുപ്പ് ഒഴിവാക്കി തന്ത്രപൂർവം എൻഡിയിലേക്ക് നീങ്ങാനൊരുങ്ങുന്ന നിതീഷ് കുമാറിന് തടയിടാൻ എംഎൽഎമാരെ കൊണ്ട് രാജി വയ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്.

ബിജെപിയിൽ നിതീഷ്‌കുമാറുമായി ഏറെക്കാലമായി ഗാഢസൗഹൃദം പുലർത്തുന്ന സുശീൽ കുമാർ മോദി നിതീഷിനെ വീണ്ടും ബിജെപിയുമായുള്ള സഖ്യത്തിന് കഴിഞ്ഞ കുറെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലും സഖ്യത്തിനുള്ള വാതിൽ എപ്പോഴും തുറന്നുകിടക്കുമെന്നും സുശീൽ കുമാർ മോദി പ്രസ്താവിച്ചിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകൻ തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീൽ കുമാർ മോദി താക്കീതുകളും നൽകുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേർന്ന് ഭരിക്കുമ്പോൾ നിതീഷ് കുമാർ സർക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീൽ കുമാർ മോദി.

മഹാഘട്ബന്ധൻ സർക്കാർ ബീഹാറിൽ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പുറന്തള്ളാൻ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്‌കുമാറിനെ പുറത്താക്കി സ്വന്തം മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു.

മാത്രമല്ല, ദേശീയ തലത്തിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോൺഗ്രസും രാഹുൽ ഗാന്ധിയും ഉള്ളതിനാൽ ഇന്ത്യ മുന്നണിയിൽ യാതൊരു പരിഗണനയും നിതീഷ് കുമാറിന് സാധ്യമാക്കാൻ ലാലുവിനോ മകൻ തേജസ്വിക്കോ കഴിഞ്ഞില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാർ. ഇന്ത്യാ മുന്നണിയുടെ നടുനായകത്വം വഹിച്ച നിതീഷ് കുമാർ കൂടി ബിജെപിയിൽ എത്തുന്നതോടെ ഇന്ത്യ മുന്നണി കൂടുതൽ ദുർബലമാകുമെന്നാണ് വിലയിരുത്തൽ.

അധികാരത്തിനായി കസേരകളി

രാഷ്ട്രീയ മുന്നണികൾ മാറി മാറി പരീക്ഷിക്കുന്നതിൽ പേരുകേട്ടയാളാണ് നിതീഷ്. 2022 ഓഗസ്റ്റിലാണ് ബിജെപിയുമായുള്ള ബന്ധം തകർത്ത് ആർജെഡിയുമായി അദ്ദേഹം സംഖ്യമുണ്ടാക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിക്കൊപ്പമായിരുന്നു. 1994-ൽ ജനതാദളിൽ നിന്ന് രാജിവെച്ച് ജോർജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപവത്കരിച്ചു. 1996-ൽ ബിജെപിയുമായി കൂട്ടുകൂടി വാജ്പേയ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. 2000-ൽ മുഖ്യമന്ത്രിയാകുകയും 2003-ൽ ജനതാദൾ (യു)വുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് നിതീഷ് ബിജെപിയുമായി അകലുന്നത്. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകനായിരുന്നു നിതീഷ്. 2014-ലെ പ്രധാനമന്ത്രി സ്ഥാമാർഥിയായി നരേന്ദ്ര മോദി വരുമെന്ന് ഉറപ്പായതോടെ 2013-ൽ ബിജെപി. സഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാസഖ്യം രൂപവത്കരിച്ചു. അതും കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തുകൊണ്ടായിരുന്നു ഈ നീക്കം.

കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ഒന്നിച്ചുചേർത്തുള്ള ഈ സഖ്യം ബിഹാറിലെ ഭരണം പിടിച്ചു. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, ഈ സഖ്യം അധികകാലം നിലനിന്നില്ല. തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുയർത്തി അദ്ദേഹത്തോട് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. സ്വാഭാവികമായും ആർ.ജെ.ഡി. ഇത് നിഷേധിക്കുകയും നിതീഷ് രാജിവെക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിർത്താനുള്ള രാഷ്ട്രീയതന്ത്രങ്ങൾ പയറ്റാൻ മടിയില്ലാത്ത നിതീഷ് ഉടനടി പ്രതിപക്ഷത്തുള്ള ബിജെപി.യുമായി സഖ്യമുണ്ടാക്കി.

വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ നിരന്തരമായ മുന്നണിമാറ്റങ്ങൾ ജനതാദൾ (യു)വിന്റെ ജനപ്രീതി കുറച്ചു. 2020-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്നിലായി ജനതാദളിന്റെ സ്ഥാനം. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായെങ്കിലും തന്നെ നിയന്ത്രിക്കാൻ ബിജെപി. നിരന്തരം ശ്രമിക്കുന്നത് നിതീഷിന് സഹിക്കാനായില്ല. പിന്നാലെ ആർജെഡിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രി കസേര ഉറപ്പിക്കുകയും ചെയ്തു. എൻഡിഎയിലേക്ക് ഇപ്പോൾ മടങ്ങുമ്പോഴും തന്റെ മുഖ്യമന്ത്രി കസേര കൈവിടാതിരിക്കാൻ നിതീഷ് കുമാർ ശ്രദ്ധിച്ചു.

2022ൽ ബിജെപി.യോട് ഇടഞ്ഞ് രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങിയ നിതീഷിന്റെ പുതിയ ചാഞ്ചാട്ടങ്ങൾ കോൺഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യകക്ഷികൾ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ലോക്‌സഭാ സീറ്റ് വിഭജനം, മഹാസഖ്യത്തിലെ ധാരണയനുസരിച്ച് മുഖ്യമന്ത്രി പദമൊഴിയൽ തുടങ്ങിയ കാര്യങ്ങളിൽ ബിഹാറിൽ ആർ.ജെ.ഡി.യുമായി ഉടലെടുത്ത തർക്കങ്ങളും നിതീഷിന്റെ പുതിയ കരുനീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.