- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി
ഏഴു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഡോക്ടറേറ്റ് ബഹുമതി ഏറ്റു വാങ്ങും മുമ്പ് മരിച്ച ഗവേഷണവിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാല. ഗവേഷണവിദ്യാർത്ഥിനിയായിരിക്കെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ട പ്രിയ രാജാനാണ് ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. അമ്മയുടെ മുഖം കണ്ട ഓർമ്മയില്ലാത്ത കുഞ്ഞു മകൾ അമ്മയ്ക്ക് പകരം ബഹുമതി ഏറ്റു വാങ്ങും. പ്രിയ രാജിന്റെ മകളും യുകെജി വിദ്യാർത്ഥിനിയുമായ ആന്റിയ ബഹുമതി ഏറ്റുവാങ്ങുന്നതോടെ തീർത്തും വൈകാരിക നിമിഷങ്ങൾക്കാവും സർവ്വകലാശാല വേദിയാവുക.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. മകൾ ബിരുദം ഏറ്റുവാങ്ങുന്ന നിമിഷം എത്ര വൈകാരികമായിരിക്കുമെന്ന് ഇപ്പോഴേ അറിയാനാവുന്നു എന്നും മന്ത്രി കുറിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പ്രിയ രാജൻ. 2018 ജൂലൈയിലാണ് മരണത്തിന് കീഴടങ്ങിയത്. പ്രിയയുടെ മരണത്തിനു മുൻപേ തന്നെ പ്രിയ സമർപ്പിച്ച പ്രബന്ധം സിൻഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാൽ ബഹുമതി സ്വന്തമാക്കും മുന്നേ പ്രിയയെ മരണം തട്ടിയെടുത്തു.
ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ഓഗസ്റ്റ് 22 മുതൽ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേവർഷം ജൂലായ് 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റിലായിരുന്നു മരണം. ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.
തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ-മേഴ്‌സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളിന്റെ പത്‌നിയാണ്.ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്നമാണ് മകൾ ആന്റിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് നമുക്കോരോരുത്തർക്കും എക്കാലത്തേക്കും പ്രിയതരമായ ഓർമ്മയായിരിക്കും എന്നുറപ്പാണെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. പ്രിയയുടെ പ്രയത്‌നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ അർപ്പിക്കാമെന്നും മന്ത്രി കുറിച്ചു.



