ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ആരാധകരുടെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ 'തമിഴക വെട്രി കഴകം'ത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യവും വെളിപ്പെടുത്തി നടൻ വിജയ്. തനിക്ക് രാഷ്ട്രീയ പ്രവർത്തനം ഹോബിയല്ലെന്നും ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നും വിജയ് അറിയിച്ചു. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. പാർട്ടിയുടെ ആദ്യ യോഗം ശനിയാഴ്ച നടക്കും. ശനിയാഴ്ച ജില്ലാ സെക്രട്ടറിമാരുമായി വിജയ് കൂടിക്കാഴ്ച നടത്തും. 49-ആം വയസ്സിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.

ജനുവരി 26 ന് തന്റെ വീട്ടിൽ വിളിച്ചു ചേർത്ത പാർട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്ന വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ താരം മൂന്ന് മണിക്കൂറിലേറെ പങ്കെടുത്തിരുന്നു. യോഗത്തിൽ ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിലെ പ്രമുഖർ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രവർത്തനമെന്ന് വിജയ് നിർദ്ദേശിക്കുകയായിരുന്നു. പാർട്ടി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ പൗരപ്രമുഖരുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വരുന്ന ഏപ്രിലിൽ സമ്മേളനം നടത്തും.

തെരഞ്ഞെടുപ്പിൽ മറ്റൊരു പാർട്ടിയേയും പിന്തുണക്കില്ലെന്നാണ് സൂചന. 2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കും.പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വർഷങ്ങളായി അഭ്യൂഹമുണ്ട്.

68 ചലച്ചിത്രങ്ങളിൽ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകൾ സജീവമായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾ, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം, വായനശാലകൾ, സായാഹ്ന ട്യൂഷൻ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജയ് ഫാൻസ് തമിഴ്‌നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്

തമിഴ് സൂപ്പർതാരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ട് പൂർണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയർ എന്താകും എന്നത് ഏറെ ചർച്ചയാകുന്നുണ്ട്. നിലവിൽ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്.

ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താൻ ചെയ്യുമെന്നാണ് ഇപ്പോൾ വിജയ് പറയുന്നു. തന്റെ പാർട്ടി പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർത്തിയാക്കും എന്നാണ് വിജയ് കത്തിൽ പറയുന്നത്. പിന്നീട് പൂർണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.

അടുത്ത വന്ന റിപ്പോർട്ടുകൾ പ്രകാരം ജയ് ഡിവിവി എന്റർടെയ്ന്മെന്റിന്റെ ചിത്രത്തിൽ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോർട്ട്.രാജമൗലിയുടെ ആർആർആർ നിർമ്മിച്ചത് ഡിവിവി എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ആണ്. ഡിവിവി ദനയ്യ നിർമ്മിച്ച് വരാനിരിക്കുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്ന അപ്‌ഡേറ്റുകൾ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തിൽ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് വ്യക്തമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളിൽ മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേ സമയം വിജയിയുടെ വരാനിരിക്കുന്ന ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം ഫസ്റ്റ് ലുക്കടക്കം വൻ ചർച്ചയായി മാറിയതിനാൽ ദളപതി വിജയ് ആരാധകർ ആവേശത്തിലാണ് എന്നാണ് റിപ്പോർട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിൽ വിജയ് രണ്ട് വേഷങ്ങളിൽ എത്തുമ്പോൾ നടനെ ചെറുപ്പമാക്കുന്നത് ഡി ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.