ന്യൂഡൽഹി: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നത്. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്‌ട്രേറ്റർ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.

ബൻവാരിലാൽ പുരോഹിത് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യത്തെ പരാജയപ്പെടുത്തി ചണ്ഡീഗഢിൽ മൂന്ന് മേയർ സ്ഥാനങ്ങൾ ബിജെപി. സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇതേത്തുടർന്ന് രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

എ.എ.പി സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ബൻവാരിലാൽ പുരോഹിത് രാജിവെയ്ക്കുന്നത്. സംസ്ഥാനത്തെ ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം സുപ്രീംകോടതി പരിഗണനയിലാണ്.

സ്പീക്കർ വിളിച്ചുചേർത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് കാണിച്ച് അതിൽ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതിരുന്നതിൽ സുപ്രീംകോടതി നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബില്ലുകളിൽ തീരുമാനം എടുക്കാത്ത ഗവർണർ തീകൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.

നവംബറിൽ നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളും പിന്നീട് ജനുവരി എട്ടിന് ഗവർണർ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചിരുന്നു. മറ്റ് ബില്ലുകളിലും അദ്ദേഹം ഉടൻ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൻ അറിയിച്ചിരുന്നു.

ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ വന്നതോടെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിർമ്മാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

അയൽ സംസ്ഥാനങ്ങളായ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനവും പുരോഹിത് രാജിവച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. രണ്ടുവരിയുള്ള രാജിക്കത്താണ് പുരോഹിത് രാഷ്ട്രപതിക്ക് അയച്ചത്.