ബാലിയ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്. സമൂഹവിവാഹത്തിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ യുവതികൾ സ്വയം വരണമാല്യം ചാർത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കൾ മുഖം മറച്ചുനിൽക്കുന്നതും വീഡിയോയിൽ കാണാം.

ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ ജനുവരി 25-ന് നടന്ന സമൂഹവിവാഹത്തിൽ 568 ജോഡികളാണ് വിവാഹിതരായത്. ഇവരിൽ ഭൂരിഭാഗവും പണം വാങ്ങി ജോഡികളായി അഭിനയിച്ചതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 500 മുതൽ 200 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏർപ്പാടാക്കിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തുകയായിരുന്നു. വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. ചില സ്ത്രീകൾക്ക് പങ്കാളികളെ ലഭിക്കാത്തതിനാൽ അവർ സ്വയം വരണമാല്യം അണിഞ്ഞതായും അദ്ദേഹം പറഞ്ഞു. സമൂഹവിവാഹം കാണാനെത്തിയ തനിക്ക് വരനാകാൻ പണം വാഗ്ദാനം ചെയ്‌തെന്ന് അവകാശപ്പെട്ട് പത്തൊൻപതു വയസ്സുകാരനും രംഗത്തെത്തി.

'സമൂഹവിവാഹം കാണാനാണ് ഞാനവിടെ പോയത്. പക്ഷേ അവരെന്നോട് വരന്റെ വേഷമിട്ട് മണ്ഡപത്തിൽ ഇരിക്കാൻ പറഞ്ഞു. പരിപാടിക്ക് ശേഷം പണം നൽകാമെന്നും പറഞ്ഞു. അവിടെയുണ്ടായിരുന്ന മിക്ക യുവതികൾക്കും വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം വരണമാല്യം ചാർത്തി,' ഗ്രാമവാസിയായ പത്തൊൻപതുകാരൻ രാജ്കുമാർ പറഞ്ഞു.

ബിജെപി എംഎൽഎ കേത്കി സിങ്ങായിരുന്നു സമൂഹ വിവാഹത്തിലെ മുഖ്യാതിഥി. സംഭവത്തിൽ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ അറസ്റ്റിലായതോടെയാണ് തട്ടിപ്പ് എംഎൽഎ പോലം തിരിച്ചറിഞ്ഞത്. സമൂഹവിവാഹത്തെപ്പറ്റി പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകർ തന്നെ അറിയിച്ചതെന്നും അപ്പോൾ തന്നെ സംശയം തോന്നിയിരുന്നതായും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബിജെപി എംഎൽഎ കേതകി സിങ് പറയുന്നു. 'തട്ടിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ടിട്ടുള്ളതായാണ് മനസിലാക്കുന്നത്. വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു,' - കേതകി പറഞ്ഞു.

ഉത്തർപ്രദേശിൽ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സർക്കാർ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും 6,000 രൂപ മറ്റ് വിവാഹച്ചെലവ് നടത്താനുമുള്ളതാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ പ്രതികൾക്ക് പണം ലഭിക്കുന്നതിന് മുമ്പുതന്നെ കള്ളിവെളിച്ചത്തായി. 'അന്ന് വിവാഹിതരായവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ വിവാഹം കഴിച്ചവരാണ് എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അവർക്ക് പദ്ധതിപ്രകാരമുള്ള പണം ലഭിക്കുകയുള്ളൂ. അതുവരെ പണം തടഞ്ഞുവയ്ക്കും,' - കേതകി വ്യക്തമാക്കി.

പ്രതികൾക്ക് പണം കൈമാറുന്നതിന് മുൻപാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. വിശദമായ അന്വേഷണം നടത്താതെ ആർക്കും ഒരു ആനുകൂല്യവും കൈമാറില്ലെന്നും അവർ വ്യക്തമാക്കി.