ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന് ക്യാൻസർ എന്ന് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചികിത്സ ആരംഭിച്ചതിനാൽ സമീപ ഭാവിയിൽ അദ്ദേഹം ഔദ്യോഗിക കാര്യങ്ങളിൽ പങ്കെടുക്കുകയില്ലെന്നും കൊട്ടാരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനുള്ളത് പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്ന് സ്ഥിരീകരിച്ച കൊട്ടാരം പക്ഷെ ശരീരത്തിന്റെ ഏത് ഭാഗത്താണ് ക്യാൻസർ ബാധിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെ ലണ്ടൻ ക്ലിനിക്കിൽ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സക്ക് എത്തിയപ്പോഴാണ് 75 കാരനായ ചാൾസ് രാജാവിന് ക്യാൻസർ ബാധയുള്ള കാര്യം കണ്ടെത്തിയത്. ചികിത്സകളോട് രാജാവ് പൂർണ്ണമായും അനുകൂല പ്രതികരണമാണ് നടത്തുന്നതെന്നും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ മുതൽ ഔട്ട്പേഷ്യന്റ് ചികിത്സ ആരംഭിച്ച അദ്ദേഹം ചില പൊതു പരിപാടികൾ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ തലവൻ എന്ന നിലയിലുള്ള ഭരണഘടനപരമായ ചുമതകലകൾ നിർവഹിക്കും. സ്വകാര്യ യോഗങ്ങളിലും പങ്കെടുക്കും.

രോഗബാധ സ്ഥിരീകരിച്ച കാര്യം രാജാവ് തന്നെ തന്റെ രണ്ട് മക്കളെയും വ്യക്തിപരമായി അറിയിച്ചു. അതോടൊപ്പം സഹോദരങ്ങളായ ആൻ രാജകുമാരിയേയും എഡ്വേർഡ് രാജകുമാരനെയും ആൻഡ്രൂ രാജകുമാരനെയും ഇക്കാര്യം രാജാവ് തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. രോഗവിവരങ്ങൾ അച്ഛനുമായി ഫോണിലൂടെ ചർച്ച ചെയ്ത ഹാരി രാജകുമാരൻ വരും നാളുകളിൽ രാജാവിനെ സന്ദർശിക്കാൻ ബ്രിട്ടനിലെത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യം ഹാരിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഹാരി ഒറ്റക്കായിരിക്കും വരിക എന്നാണ് കരുതുന്നത്. മേഗനും കുട്ടികളും അമേരിക്കയിൽ തുടരും. സാൻഡ്രിൻഗാമിലായിരുന്ന രാജാവ് ഇന്നലെയാണ് ഔട്ട്പേഷ്യന്റ് ചികിത്സ ആരംഭിക്കുന്നതിനായി ലണ്ടനിലെത്തിയത്. രാജാവിന് ഭരണ ചുമതല കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ കൗൺസിലർമാരെ നിയമിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. നിലവിൽ, കാമില രാജ്ഞി, വില്യം രാജകുമാരൻ, ആൻ രാജകുമാരി എഡ്വേർഡ് രാജകുമാരൻ എന്നിവരാണ് കൗൺസിലർ ആകാനുള്ളവരുടെ പട്ടികയിൽ ഉള്ളത്.

പ്രിവി കൗൺസിൽ മീറ്റിംഗുകളിൽ രജാവ് തുടർന്നും പങ്കെടുക്കും എന്നാണ് കരുതുന്നത്. എന്നാൽ അവ എപ്രകാരമായിരിക്കും സംഘടിപ്പിക്കുക എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീരുമാനം വന്നിട്ടില്ല. അതുപോലെ പ്രധാനമന്ത്രിയുമായുള്ള പ്രതിവാര ചർച്ചകൾക്കും ഏതെങ്കിലും വിധത്തിലുള്ള ബദൽ സംവിധാനം ഒരുക്കുമോ എന്നതും വ്യക്തമായിട്ടില്ല. ഞായറാഴ്‌ച്ച സാൻഡ്രിൻഗാമിലെ ഒരു പള്ളിയിൽ പ്രാർത്ഥന ചടങ്ങിൽ രാജാവ് രാജ്ഞിക്കൊപ്പം പങ്കെടുത്തിരുന്നു.

അതേസമയം, ഭാര്യ കെയ്റ്റ് രാജകുമാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിന്നിരുന്ന് വില്യം രാജകുമാരൻ വരുന്ന ബുധനാഴ്ച മുതൽ ചുമതകലകൾ ഏറ്റെടുക്കുമെന്ന് കെൻസിൻഗ്ടൺ കൊട്ടാരം വെളിപ്പെടുത്തിയിട്ടുണ്ട്. ലണ്ടൻ എയർ ആംബുലൻസിനായി ധനസമാഹാരണാർത്ഥം നടത്തുന്ന ഒരു പരിപാടിയിലും അന്നേ ദിവസം രാജകുമാരൻ പങ്കെടുക്കും. ചാൾസ് രാജാവിന്റെ രോഗവിവരം അറിഞ്ഞ ലോക നേതാക്കൾ എല്ലാവരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ആശംസിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.