കൊട്ടാരക്കര: ഏക ആശ്രയമായിരുന്ന അമ്മ നഷ്ടപ്പെട്ടതോടെ ഇരട്ട സഹോദരങ്ങളുമായി ജീവിതത്തിന്റെ അഗ്‌നിപരീക്ഷകളിൽ ഒറ്റപ്പെട്ടുപോയ സരസു വിവാഹ ജീവിതത്തിലേക്ക്. സഹോദരങ്ങളുമായി തെരുവോരത്ത് പട്ടിണി കിടന്ന സരസു കലയപുരം ആശ്രയയുടെ സുരക്ഷിത സങ്കേതത്തിൽ എത്തിയതോടെയാണ് സരസു ാതൃഭാവത്തിൽ നിന്നും കുട്ടിയായി മാറിയതും ചിരിയും കളിയുമായി സ്‌കൂളിലേക്ക് പോയതും. മലയാളികളുടെ മനസ്സിൽ അത്രമേൽ നൊമ്പരം സമ്മാനിച്ച സരസുവിന്റെ വിവാഹവും ആഘോഷമാക്കിയിരിക്കുകയാണ് ആശ്രയ.

കണ്ണൂർ കേളകം വെള്ളാരംകുന്നേൽ വീട്ടിൽ നിധീഷ് ജോസഫ് എന്ന എൻജിനീയർ ആണ് സരസുവിനെ കുടുംബജീവിതത്തിലേക്കു കൈപിടിച്ചു വരവേറ്റത്. വിവാഹച്ചടങ്ങ് സരസുവിന്റെയും സഹോദരങ്ങളുടെയും ജീവിതത്തിനു സാക്ഷികളായ ഒട്ടേറെ സുമനസ്സുകളുടെ സംഗമവേദി കൂടിയായി. കലയപുരം സബ് രജിസ്ട്രാർ ഓഫിസിൽ ഇന്നലെ രാവിലെ 11.30നായിരുന്നു വിവാഹം. വിവാഹ റജിസ്‌ട്രേഷനു ശേഷം സങ്കേതത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനും ആശംസകൾ നേരാനും ഒട്ടെറെപ്പേരെത്തി.

അമ്മ മരിച്ചതിനെ തുടർന്ന് അഞ്ചാം വയസ്സിൽത്തന്നെ പോറ്റമ്മയായി സരസു വളർത്തിയ ഇരട്ട സഹോദരങ്ങൾ സുരേഷും സുമേഷും വിവാഹ ചടങ്ങിൽ സരസുവിന്റെ ഇടതും വലതും നിന്നും. കലയപുരം ആശ്രയ സങ്കേതം കാരണവർ കലയപുരം ജോസും ഭാര്യ മിനിയും സന്തോഷാശ്രുക്കളോടെ കാർമികത്വം വഹിച്ചു. 22 വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയിലൂടെയാണ് സരസു മലയാളികളുടെ മനസ്സിൽ നൊമ്പരമായി മാറിയത്. തലയിൽ ഒരു ബക്കറ്റു വെള്ളവും ചുമന്ന് ഒരു സഹോദരനെ ഒക്കത്ത് ഇരുത്തി മറ്റേ സഹോദരനെ ചേർത്തു പിടിച്ചു നടന്നു പോകുന്ന 5 വയസ്സുകാരി സരസുവിന്റെ ചിത്രം കണ്ടവരാരും മറക്കില്ല.

അമ്മ മരിച്ചതിനെ തുടർന്ന് ഇളയ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് തെരുവോരത്ത് പട്ടിണിയുമായി കഴിഞ്ഞ സരസുവിനെ ആശ്രയ ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി ആശ്രയയിലേക്കു എത്തിയ പെൺകുഞ്ഞ് സരസുവായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആശ്രയയിൽ വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്.

മലയാള മനോരമ കൊല്ലം ചീഫ് ന്യൂസ് എഡിറ്റർ ബി.അജയകുമാർ വധൂവരന്മാർക്കു വരണമാല്യം കൈമാറി. സരസുവിന്റെ സഹോദരങ്ങളായ സുരേഷിനും സുമേഷിനും 5 സെന്റ് ഭൂമി വീതം കലയപുരം ജോസ് വാഗ്ദാനം ചെയ്തു. ഇരുവർക്കും വീട് നിർമ്മിക്കാൻ സന്നദ്ധതയറിയിച്ച് പ്രവാസികളും എത്തി. ആശ്രയ കുടുംബത്തിൽ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ വിവാഹമാണിത്. എംഎസ്ഡബ്ല്യുഡി പാസായി സിവിൽ സർവീസ് നേടാനുള്ള കഠിന പ്രയത്‌നത്തിലാണ് സരസു എന്ന ഇരുപത്തേഴുകാരി. വൈകിട്ട് മൂന്നരയോടെ സരസുവും നിധീഷ് ജോസഫും കണ്ണൂരിലേക്ക് യാത്രയായി.