കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പാർക്ക്, ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി. പാർക്കിന് ലൈസൻസ് ഇല്ലെന്ന കാര്യം സർക്കാർ അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ബുധനാഴ്ച മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി.

പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

തുടർന്ന് ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് കോടതി ചോദിക്കുകയായിരുന്നു. പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു ലൈസൻസുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികൾക്കായുള്ള പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയതെന്നാണ് ഹർജിയിലെ വാദം.

പാർക്കിന്റെ വിശദ വിവരങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു പിന്നാലെ ഹർജി ഇന്നു പരിഗണിച്ചപ്പോഴാണ്, പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ അറിയിച്ചത്.

പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.

ഹർജി നേരത്തെ പരിഗണിച്ചപ്പോൾ പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. തുടർന്നാണ് സർക്കാരിപ്പോൾ ലൈസൻസ് ഇല്ലെന്ന് അറിയിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തതെന്നാണ് ഹർജിയിലെ വാദം.