മുംബൈ: തൊഴിൽ തേടി കന്യാകുമാരിയിൽ നിന്നും രണ്ടു വർഷം മുമ്പ് കുവൈത്തിലെക്ക് പോയ മൂന്നു മത്സ്യത്തൊഴിലാളികൾ ഇന്ത്യയിലെത്തിയത് അതിസാഹസികമായി. തൊഴിലുടമയുടെ പീഡനം സഹിക്കാതെ മൂവർ സംഘം അദ്ദേഹത്തിന്റെ ബോട്ടുമായി ഇന്ത്യയിലേക്ക് കടക്കുക ആയിരുന്നു. ആരുടേതെന്നറിയാത്ത ഒരജ്ഞാത ബോട്ട് മുംബൈ തീരം ലക്ഷ്യമാക്കി വരുന്നത് തീരദേശ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് മൂവർ സംഘം പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ്യാണ് സംഭവം.

ബോട്ട് പിടികൂടിയ തീരദേശ പൊലീസ് ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ടുജെട്ടിയിൽ എത്തിച്ച് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ
കന്യാകുമാരി സ്വദേശികളായ നിറ്റ്‌സോ ഡിറ്റോ (31), വിജയ് അന്തോണി (29), ജെ.അനീഷ് (29) എന്നീ മത്സ്യത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പുറത്തു വന്നതാവട്ടെ സിനിമാ കഥകളെയും വെല്ലുന്ന യഥാർത്ഥ ജീവിത കഥ. വീട്ടിലെ ദാരിദ്രത്തിൽ നിന്നും മോചനം തേടി കുവൈത്തിൽ ജോലിക്കെത്തിയതായിരുന്നു ഇവർ. എന്നാൽ കുവൈത്തിൽ തങ്ങളുടെ തൊഴിലുടമയുടെ ക്രൂര പീഡനത്തിനാണ് മൂവരും ഇരയായത്. പീഡനം സഹിക്കവയ്യാതെ ജനുവരി 28ന് അയാളുടെ ബോട്ട് തട്ടിയെടുത്ത് ജന്മനാട് ലക്ഷ്യമാക്കി തിരികെ പോരുക ആയിരുന്നു. യാത്രാരേഖകളെ അനുമതികളോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെ, പല രാജ്യങ്ങളിലെ സേനകളെ മറികടന്നുള്ള സാഹസികയാത്ര.

സൗദി അറേബ്യ, ഖത്തർ, ദുബായ്, മസ്‌കത്ത്, ഒമാൻ, പാക്കിസ്ഥാൻ വഴി പത്താം ദിവസം മുംബെയിലെത്തി. എന്നാൽ മുംബൈയിൽ വെച്ച് ഇവർക്ക് പിടിവീണു. രാജ്യാന്തര യാത്രാ ചട്ടങ്ങൾ പാലിക്കാതെ വിദേശബോട്ടിൽ എത്തിയ മൂന്നു പേരെയും കോടതി ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു വർഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി കുവൈത്തിലെത്തിയ ഇവർ കടുത്ത തൊഴിൽപീഡനമാണു നേരിട്ടിരുന്നതെന്നും അവിടെ പൊലീസിലും ഇന്ത്യൻ എംബസിയിലും അറിയിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെ തൊഴിലുടമയുടെ ബോട്ടുമായി രക്ഷപ്പെടുകയായിരുന്നെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അബ്ദുല്ല ഷർഹീദ് എന്നയാൾക്കു കീഴിലാണ് മൂന്നുപേരും ജോലി ചെയ്തിരുന്നത്. അയാൾ പാസ്‌പോർട്ട് പിടിച്ചുവച്ചെന്നും കൃത്യമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ പീഡിപ്പിച്ചെന്നുമാണ് ആരോപണം. ക്യാപ്റ്റൻ മദൻ എന്ന ഏജന്റ് മുഖേനയാണ് മൂവരും കുവൈത്തിലെത്തിയത്. എന്നാൽ കൊടിയ പീഡനമാണ് മൂന്നു പേരും നേരിട്ടത്. ഇതോടെയാണ് തൊഴിലുടമയുടെ ബോട്ടുമായി ഇന്ത്യയിലേക്ക് തിരിച്ചു പോരാൻ മൂവർ സംഘം പദ്ധതിയിട്ടത്.

യാത്രാപാത സംബന്ധിച്ച അവകാശവാദങ്ങൾ ശരിയാണോയെന്ന് ഉറപ്പിക്കാൻ ബോട്ടിൽനിന്നു കണ്ടെത്തിയ ജിപിഎസ് ഉപകരണങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ബോംബ് സ്‌ക്വാഡ്, ബോട്ട് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. രാജ്യാന്തര അതിർത്തികൾ പിന്നിട്ടെത്തിയ സംഘം ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും വിവിധ ഏജൻസികൾ അന്വേഷിക്കുന്നു.