ന്യൂഡൽഹി: പാർലമെന്റ് കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള എട്ട് എംപിമാരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എംപിമാരായിരുന്നു പ്രധാനമന്ത്രിക്കൊപ്പമിരുന്ന് ഉച്ച ഭക്ഷണം ആസ്വദിച്ചത്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം മറ്റ് എംപിമാർക്കൊപ്പമിരുന്ന് കഴിച്ചതിന്റെ സന്തോഷം പ്രധാനമന്ത്രിയും പങ്കുവച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

"ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ നേതാക്കാളുമായി ഒത്തൊരുമിച്ച് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചു. പാർലമെന്ററി സഹപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു."- പ്രധാനമന്ത്രി കുറിച്ചു.

കേരളത്തിൽ നിന്നുള്ള ആർഎസ്‌പിയുടെ എംപി എൻ.കെ പ്രേമചന്ദ്രൻ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്‌നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഫോൺ കോൾ എത്തി. 'ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്. എന്റെയൊപ്പം വരൂ." ഇതായിരുന്നു തമാശരൂപേണയുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ.

"ഞങ്ങളെ വിളിച്ചു. മുകളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായത്. കാന്റീന്റെ വാതിൽ തുറന്നു. കാന്റീനിൽ സന്ദർശക മുറിയിലായിരുന്നു ഞങ്ങൾ. ഞങ്ങളെ എല്ലാവരെയും വിളിച്ചതോർത്ത് പരസ്പരം നോക്കി ഞങ്ങൾ അത്ഭുതപ്പെട്ടു." എംപിമാരിലൊരാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നെന്ന് മറ്റൊരു എംപി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചയൂണിൽ ചോറ്, പരിപ്പ്, ഖിച്ചടി, ലഡു എന്നിവയാണ് വിഭവങ്ങളായി ഉണ്ടായിരുന്നത് . 45 മിനിറ്റോളം പ്രധാനമന്ത്രിയും എംപിമാരും ഒരുമിച്ച് സമയം ചെലവഴിച്ചു.

പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ സ്വാഗതം ചെയ്തപ്പോൾ ആശ്ചര്യപ്പെട്ടു പോയെന്നും തികച്ചും ഒരു സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും എംപിമാർ പറഞ്ഞു. ഭക്ഷണവേളയിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തെ കുറിച്ചും അബുദാബിയിലെ ക്ഷേത്രത്തെ കുറിച്ചും അദ്ദേഹം എംപിമാരോട് സംസാരിച്ചിരുന്നു.