മാനന്തവാടി: വയനാട് മാനന്തവാടി പടമല പനച്ചിയിൽ കർഷകനായ യുവാവിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തിങ്കളാഴ്ച തുടരുമെന്ന് വനംവകുപ്പ്. ബേലൂർ മഖ്നയെന്ന കാട്ടാനയുടെ സിഗ്‌നൽ ലഭിക്കുന്നതനുസരിച്ച് പുലർച്ചെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഞായറാഴ്ച ദൗത്യം താത്കാലികമായി നിർത്തിയതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അണഞ്ഞത്.

വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടൽമഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. നഗരസഭയിലെ കുറുക്കൻ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.

കുംകി ആനകളുമായി വെറ്ററിനറി ടീം കാട്ടിലേക്ക് എത്തിയപ്പോൾ ആന ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്നു സിസിഎഫ് കെ എസ് ദീപ വ്യക്തമാക്കി. ദൗത്യം നാളെ രാവിലെ വീണ്ടും തുടങ്ങും. മഖ്‌നയെത്തേടി രാവിലെ തന്നെ ആർആർടി സംഘം ഇറങ്ങിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിനകത്തെ മണ്ണുണ്ടിയിൽ ആനയുണ്ടെന്ന് സിഗ്‌നൽ ലഭിച്ചു. തുടർന്ന് നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകി.

പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ആന മണ്ണുണ്ടി കോളനി പരിസരം താണ്ടി നേരെ ഉൾക്കട്ടിലേക്ക് നീങ്ങി. സമയം 11.45 ആയപ്പോൾ ആന വീണ്ടും സാന്നിധ്യം അറിയിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ ആനപ്പാറയ്ക്ക് അടുത്ത കാട്ടിലുണ്ടെന്നായിരുന്നു സിഗ്‌നൽ. ട്രാക്കിങ് ടീം ആനയെ കാണുകയും വെറ്ററിനറി സജ്ജമാകുകയും ചെയ്തു. കുംകികളെ ഇറക്കി, ദൗത്യ സംഘം രണ്ടരയോടെ കാട്ടിലെത്തി. വാഹനങ്ങളുൾപ്പെടെ തടഞ്ഞ് പൊലീസും തയ്യാറായി. എന്തും എപ്പോഴും സംഭവിക്കാം എന്നാ അവസ്ഥയിൽ നിന്നും മയക്കാൻ നിറച്ച സിറിഞ്ചിന്റെ മുന്നിൽ നിന്നും ആന ഒഴിഞ്ഞു മാറി കാട്ടിൽ മറഞ്ഞു.

ആളെക്കൊല്ലി കാട്ടാന നീങ്ങിയത് മണ്ണുണ്ടിയിലേക്കാണ്. വെറ്ററനറി ടീമും സ്ഥലത്ത് എത്തി. 4.25 ഓടെ സിഗ്‌നൽ ലഭിച്ചു. എന്നാൽ അവിടെയും ഭാഗ്യം മോഴയെ തുണച്ചു. ദൗത്യ സംഘം കാട് ഇറങ്ങിയത്തോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ഇതിനിടയിൽ ബാവലിയയിൽ ഡിഎഫ്ഒയെ തടഞ്ഞു. മാരത്തോൻ ചർച്ച നടത്തി എല്ലാം ഒന്നയഞ്ഞപ്പോൾ മേഖല ഇരുട്ടിലായി. ഇനി എല്ലാം നാളെയെന്ന് തീരുമാനത്തിലാണ് അധികൃതർ.

മണ്ണുണ്ടി കോളനിയിൽ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. രാത്രി പട്രോളിങ്ങിന് ഇറങ്ങുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പട്രോളിങ് സംഘത്തിന്റെ കൈവശം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ ഉണ്ടാകുമെന്ന് പേരിയ റേഞ്ചർ അറിയിച്ചു. പട്രോളിങ് സംഘത്തിന്റെ ഫോൺ നമ്പറുകൾ വനംവകുപ്പ് നാട്ടുകാർക്ക് നൽകി.

തിങ്കളാഴ്ച പുലർച്ചെ ആനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട് . ഇതോടെയാണ് ദൗത്യസംഘത്തെ നാട്ടുകാർ പോകാനനുവദിച്ചത്. കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ ദൗത്യസംഘത്തെ തടയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ വിട്ടത്.

ഞായറാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന നിരന്തരം സഞ്ചരിക്കുന്നതാണു പ്രതിസന്ധിയായത്. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്കു പോയി.

തിരച്ചിൽ നടത്തുകയായിരുന്ന വനപാലകർ വൈകിട്ട് അഞ്ചരയോടെ വനത്തിൽനിന്നും പുറത്തുവന്നതോടെ നാട്ടുകാർ തടഞ്ഞു. ഇരുട്ടായതോടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. കർണാടക അതിർത്തിയായ ബാവലിയോടു ചേർന്നുള്ള സ്ഥലത്താണ് ആനയ്ക്കായി രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. ഇതിനിടെ റേഡിയോ കോളറിലെ സിഗ്‌നൽ ഉപയോഗിച്ചും ആന എവിടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു. എന്നാൽ ഉൾവനത്തിലായതിനാൽ വെടിവയ്ക്കാൻ സാധിച്ചില്ല.

ഉച്ചയോടെ ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്തിയെങ്കിലും കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആന അവിടെനിന്നു പോകുകയായിരുന്നു. ആനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി മൈസൂർ റോഡിൽ അൽപ്പനേരം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ദൗത്യം നീണ്ടതോടെ വനംവകുപ്പിനെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. വയനാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെയാണ് ബാവലി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽ ഉപരോധിച്ചത്.

ഇരുട്ടായതോടെ ആനയെ വെടിവയ്ക്കാനുള്ള ശ്രമം അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. വനത്തിൽനിന്നു പുറത്തുവന്ന് ദൗത്യം അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങിയ വനപാലകരെയാണ് തടഞ്ഞത്. സംഭവസ്ഥലത്തുള്ള പൊലീസ് ആളുകളെ നിയന്ത്രിച്ചു. രാത്രിയിൽ ആനയിറങ്ങി ആളുകളെ ഉപദ്രവിക്കില്ലെന്നു ഉറപ്പു നൽകാൻ സാധിക്കുമോ എന്നാണ് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചത്.

കർണാടക വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ബേലൂർ മഖ്‌ന എന്ന മോഴയാനയെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടുകയായിരുന്നു. ഈ ആനയാണ് മാനന്തവാടിക്ക് സമീപം ഒരാളെ കൊന്നത്.

ശനിയാഴ്ച രാവിലെ ഏഴരയ്ക്കാണ് പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്. തുടർന്ന് മൃതദേഹവുമായി നാട്ടുകാർ മാനന്തവാടി നഗരം ഉപരോധിച്ചു. ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ തടിച്ചുകൂടിയത്. കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും എംഎൽഎയും ഉൾപ്പെടെ ജനം റോഡിൽ തടഞ്ഞു. മാരത്തൺ ചർച്ചകൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ക്യാംപിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഞായറാഴ്ച രാവിലെ തന്നെ ദൗത്യം ആരംഭിച്ചെങ്കിലും വൈകുന്നേരമായിട്ടും ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താനായില്ല. ഇതിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ചൊവ്വാഴ്ച വയനാട് ജില്ലയിൽ മനസ്സാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു.