ബെംഗളൂരു: 30,000 രൂപയുടെ സ്‌കൂട്ടറുമായി നഗരത്തിൽ ചുറ്റി നടന്നയാൾ നടത്തിയത് 350 നിയമ ലംഘനങ്ങൾ. ട്രാഫിക് പൊലീസ് പല തവണ പിഴയിട്ടിട്ടും പണമ ടക്കാതെയും നിയമം പാലിക്കാതെയും നടന്നയാൾക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി. 350 നിയമ ലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതോടെ 3.2 ലക്ഷം രൂപയുടെ പിഴയിട്ടിരിക്കുകയാണ് പൊലീസ്.

ഹെൽമെറ്റ് ധരിക്കാതെയും സിഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചും സ്‌കൂട്ടറോടിച്ചുമെല്ലാം ട്രാഫിക് പൊലീസിനെ കബളിപ്പിച്ചെന്ന വിധമാണ് ഇയാൾ വീണ്ടും നിയമ ലംഘനം നടത്തിയിരുന്നത്. എന്നാൽ പിഴയടക്കാനുള്ള നോട്ടീസ് ട്രാഫിക് പൊലീസ് നേരിട്ട് വീട്ടിലെത്തി നൽകിയതോടെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ഇയാൾ. സുധാമനഗർ സ്വദേശിയായ വെങ്കിടരാമൻ എന്നയാൾക്കാണ് ബെംഗളൂരു ട്രാഫിക് പൊലീസ് കനത്ത പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി സ്ഥിരമായി ഇയാൾ നിയമലംഘനം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പിഴക്കുടിശ്ശികയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് വെങ്കിടരാമന്റെ തുടർച്ചയായ നിയമലംഘനങ്ങൾ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. കണക്കെടുത്തപ്പോൾ 3.2 ലക്ഷം രൂപയുടെ പിഴ കുടിശ്ശികയുള്ളതായും കണ്ടെത്തി.

തുടർന്ന് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പൊലീസ് ഇയാളുടെ വീട്ടിൽ നേരിട്ടെത്തി നോട്ടീസ് കൈമാറുകയായിരുന്നു. തന്റെ സ്‌കൂട്ടറിന് 30,000 രൂപയേ വില വരികയുള്ളൂവെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാൾ ആവശ്യപ്പെട്ടെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

പിഴയൊടുക്കിയില്ലെങ്കിൽ കേസെടുക്കുമെന്ന് ട്രാഫിക് പൊലീസ് താക്കീത് നൽകിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്ചയായി നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തിവരികയാണ് ബെംഗളൂരു ട്രാഫിക് പൊലീസ്.