കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്തെ ഒരു സ്‌കൂൾ പ്രിൻസിപ്പൽ നൽകിയ പരാതി കണ്ട് ഞെട്ടിയിരിക്കുകയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. കാര്യം മറ്റൊന്നുമല്ല, സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ക്ലാസ് മുറിയിലും സ്‌കൂൾ പരിസരത്തും പാമ്പിന്റെ ശല്യം തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കണം എന്നാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്. എസ്. എസ് സ്‌കൂളിലെ പ്രിൻസിപ്പാൾ പരാതിയിൽ പറയുന്നത്. ജോലിത്തിരക്കിനിടെ ഇനി പാമ്പിനെ പിടിത്തവും പഠിക്കേണ്ടി വരുമോ എന്നാണ് പൊലീസുകാർ ചോദിക്കുന്നത്. എന്നാൽ ഇത്തരം പരാതികളുമായി പഞ്ചായത്തിനെയല്ലെ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

വേനൽ അവധിക്കാലത്തിന് ശേഷം സ്‌കൂൾ തുറന്നതിന് പിന്നാലെയാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്. എസ്. എസ് സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്‌കൂൾ തുറന്ന് രണ്ടാഴ്ചയ്ക്കിടെയാണ് ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയ സംഭവത്തിനിടെയാണ് പാമ്പിന്റെ ശല്യം തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സ്‌കൂൾ പ്രിൻസിപ്പൽ പരാതി നൽകിയത്.

ക്ലാസ് മുറിയിൽ നിന്നും പതിമൂന്നാം തീയതിയും പതിനാലും തീയതിയും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയുണ്ടായി. ഇത് കുട്ടികളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ക്ലാസ് മുറിയിലും സ്‌കൂൾ പരിസരത്തും പാമ്പ് ശല്യം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.



പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പെ സ്‌കൂളും പരിസരവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉറപ്പുവരുത്തേണ്ട സ്‌കൂൾ പ്രിൻസിപ്പാൾ തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുക്കുന്നത്. സുൽത്താൻ ബത്തേരി പുത്തൻകുന്ന് സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം മുന്നിലുള്ളപ്പോഴാണ് സ്‌കൂൾ അധികൃതരുടെ അനാസ്ഥ.

ക്ലാസ്‌റൂമിലെ തറയിലുണ്ടായിരുന്ന പൊത്തിൽ നിന്നാണ് അന്ന് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റത്. പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. പിന്നീട് കോഴിക്കോട്ടേക്കു കൊണ്ടു പോകുന്നതിനിടെ കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്നതിനിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.