പട്ന: നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ രാജ്യത്തുടനീളം കടുത്ത പ്രതിഷേധം തുടരുന്നതിനിടെ നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യക്കടലാസ് ചോർന്നുകിട്ടിയെന്ന് ആരോപിക്കപ്പെട്ട നാലു ബിഹാർ വിദ്യാർത്ഥികളുടെ സ്‌കോർകാർഡുകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. അതേ സമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമിത് ആനന്ദ്, നിതീഷ് കുമാർ എന്നീ വിദ്യാർത്ഥികളിൽ നിന്ന് സിക്കന്ദർ യാദവേന്ദു 30-32 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ട സ്‌കോർ കാർഡനുസരിച്ച് 720ൽ 185 മാർക്കാണ് അറസ്റ്റിലായ അനുരാഗ് യാദവ് നേടിയത്. അതായത് 54.84 പെർസെന്റൈൽ. അതേസമയം, വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്സിൽ 85.8 പെർസെന്റൈലും ബയോളജിയിൽ 51 പെർസെന്റൈലും നേടിയ അനുരാഗിന് കെമിസ്ട്രിക്ക് 5 പെർസെന്റൈലുമാണ് മാർക്ക്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളാണ് അനുരാഗ് യാദവ്. കോട്ടയിലെ കോച്ചിങ് സെന്ററിലാണ് അനുരാഗ് പരിശീലനം നടത്തിയിരുന്നത്. പരീക്ഷയ്ക്കുമുമ്പ് അമ്മാവനായ സികന്ദർ വിളിച്ച് സമസ്തിപുരിലേക്ക് മടങ്ങാൻ നിർദേശിച്ചെന്നും പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യപേപ്പർ ലഭിച്ചെന്നും വിദ്യാർത്ഥി അന്വേഷണ സംഘത്തിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളായിരുന്നു തനിക്ക് ലഭിച്ചതെന്ന് അനുരാഗ് യാദവ് പറഞ്ഞാതായി എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു.

അനുരാഗിന് നീറ്റ് പരീക്ഷയിൽ 720-ൽ 185 മാർക്കായിരുന്നു ലഭിച്ചത്. 54.84 ശതമാനമായിരുന്നു എല്ലാ വിഷയത്തിലുമായി അനുരാഗിന് ലഭിച്ച സ്‌കോർ. എന്നാൽ വിഷയങ്ങൾ ഓരോന്നായി എടുത്തുനോക്കുമ്പോൾ വൻ വ്യത്യാസമാണ് കാണാൻ സാധിക്കുക. ഫിസിക്‌സിന് 85.8 ശതമാനമാണ് അനുരാഗിന് ലഭിച്ചത്. ബയോളജിക്ക് 51 ശതമാനവും. എന്നാൽ കെമിസ്ട്രിക്ക് ലഭിച്ചത് അഞ്ച് ശതമാനം മാത്രമാണ്. പരീക്ഷാ പേപ്പർ തലേ ദിവസം രാത്രിയിൽ ലഭിച്ചതിനാൽ പഠിക്കാനും മനപ്പാഠമാക്കാനും വേണ്ടത്ര സമയം കിട്ടിയിരുന്നില്ലെന്ന് വിദ്യാർത്ഥി സമ്മതിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

തലേദിവസം ചോദ്യപേപ്പർ കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. അനുരാഗിന് ലഭിച്ച ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. കാറ്റഗറി റാങ്കിൽ ഒബിസി വിഭാഗത്തിൽ 4,67,824 ആണ്.

അനുരാഗിന് ഒപ്പം പിടിയിലായ മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതിൽ ഒരാളുടെ സ്‌കോർ 720-ൽ 300 ആണ്. ഓവറോൾ 73.37 ശതമാനമാണ് നീറ്റ് സ്‌കോർ. എന്നാൽ ഓരോ വിഷയം എടുത്ത് നോക്കിയാൽ ഇവിടെയും വൻതോതിൽ പൊരുത്തക്കേടുകൾ കാണാൻ സാധിക്കും. ബയോളജിയിൽ 87.8 ശതമാനം മാർക്കാണ് ഈ വിദ്യാർത്ഥിക്ക് ലഭിച്ചത്. എന്നാൽ ഫിസിക്‌സിലും കെമിസ്ട്രിയിലും 15.5, 15.3 ശതമാനം എന്നിങ്ങനെയാണ് ലഭിച്ചത്. അതേസമയം ആരോപണം നേരിടുന്ന മറ്റു രണ്ടു വിദ്യാർത്ഥികളുടെ സ്‌കോർ കാർഡുകളിൽ ഇത്തരത്തിൽ പൊരുത്തക്കേടുകൾ കാണാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരാൾ 581 മാർക്കും, മറ്റൊരാൾ 483 മാർക്കുമാണ് കിട്ടിയത്.

ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണ് ചോദ്യക്കടലാസ് ലഭിച്ചതെന്നും അനുരാഗ് യാദവ് പൊലീസിനോടു പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ 30-32 ലക്ഷം രൂപയ്ക്കാണ് സിക്കന്ദറിൽനിന്ന് ചോദ്യപ്പേപ്പർ വാങ്ങിയതെന്നാണ് വിവരം. സിക്കന്ദർ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇതിലൊരാൾക്ക് 720ൽ 300 മാർക്ക് നേടാനായിട്ടുണ്ട്. എന്നാൽ ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് വളരെ കുറവാണ്. ഒരാൾക്ക് ബയോളജിയിൽ 87.8 പെർസെന്റൈൽ നേടാനായപ്പോൾ ഫിസിക്‌സിന് 15.5 പെർസെന്റൈലും കെമിസ്ട്രിക്ക് 15.3 പെർസെന്റൈലും മാത്രമാണ് നേടാനായത്.

ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്നാണ് ഉയർന്ന ആരോപണം. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും ഇതേത്തുടർന്ന അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയിൽ 67 വിദ്യാർത്ഥികൾ 720/ 720 മാർക്ക് നേടിയിരുന്നു. ഇതിൽ ആറ് വിദ്യാർത്ഥികൾ ഹരിയാണയിലെ ഒരു സെന്ററിൽ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല. അതേസമയം യുജിസി. നെറ്റിൽ സമാന പ്രശ്‌നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.