ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യദുരന്തത്തെച്ചൊല്ലി തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രക്ഷുബ്ദമായി. സഭ ബഹളത്തിൽ മുങ്ങിയ കാഴ്ചയാണ് കണ്ടത്. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോൾ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കർ പുറത്താക്കി. ജനാധിപത്യത്തിന്റെ കശാപ്പാണ് തമിഴ്‌നാട്ടിൽ നടക്കുന്നതെന്നും ഇത് ഹിറ്റ്‌ലറുടെ ഭരണമാണോ എന്നും എടപ്പാടി പളനി സ്വാമി ചോദിച്ചു. എന്നാൽ, ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്റ്റാലിൻ അറിയിച്ചതോടെ എംഎൽഎമാരെ സ്പീക്കർ തിരിച്ച് വിളിച്ചു.

വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ സഭയിൽ പറഞ്ഞു.കള്ളക്കുറിച്ചിയിലെ ആശുപത്രിയിലേക്ക് കൂടുതൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.വേണ്ടത്ര മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ മരുന്നുകൾ ഉടൻ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 117 പേരാണ് ചികിത്സയിലുള്ളത്. വ്യാജമദ്യം വിതരണം ചെയ്ത ഗോവിന്ദരാജിന്റെയും സംഘത്തിന്റെയും പക്കൽ നിന്ന് 200 ലിറ്റർ മെഥനോൾ പിടിച്ചെടുത്തിട്ടുണ്ട്. മെഥനോൾ കൊണ്ട് വന്നത് പുതുച്ചേരിയിൽ നിന്നാണ് എന്ന് വ്യക്തമായിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ജുഡീഷ്യൽ കമ്മീഷനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

വ്യാജമദ്യ ദുരന്തം അന്വേഷിക്കാനായി സിബിസിഐഡിയെ നിയോഗിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിറക്കി. വിവിധ സംഘങ്ങളായാണ് സിബിസിഐഡി കേസ് അന്വേഷിക്കുക. മാരകമായ മെഥനോൾ ചാരായത്തിൽ അടങ്ങിയിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം വച്ച് ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

അതേസമയം, വിഷമദ്യ ദുരന്തത്തിൽ മരണ 52 ആയി ഉയർന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണറിപ്പോർട്ടുകൾ പൂഴ്‌ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടു.

അതേസമയം, പല തവണ വ്യാജമദ്യദുരന്തങ്ങൾ ആവർത്തിച്ചിട്ടും മുൻകരുതൽ നടപടികളെടുക്കാത്ത തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ന് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജമദ്യദുരന്തത്തിൽ നടപടിയെടുത്തതിന്റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണറിപ്പോർട്ടുകൾ പൂഴ്‌ത്തി രക്ഷപ്പെടാമെന്ന് കരുതണ്ടെന്നും, ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യജീവനുകളാണെന്നും കോടതി പറഞ്ഞു.

അടുത്ത ബുധനാഴ്ചയ്ക്കകം സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്റെ പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. പട്ടാളി മക്കൾ കക്ഷി അൻപുമണി രാംദോസും ഇന്ന് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ടു.

കണ്ണീർ തോരാതെ കരുണാപുരം

കള്ളക്കുറിച്ചിയിലെ കരുണാപുരം ഗ്രാമത്തിലെ തെരുവുകളിൽനിന്നുയരുന്ന കരച്ചിലിൽ തമിഴകത്തെ ഒന്നാകെ ചുട്ടുപൊള്ളിക്കുകയാണ്. വ്യാജമദ്യം കഴിച്ചവർക്കു ചൊവ്വാഴ്ച വൈകിട്ടോടെ ആരംഭിച്ച ആരോഗ്യ പ്രശ്‌നങ്ങളാണു രാത്രിയോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തത്തിലേക്കു വഴിമാറിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. നാലു പേരാണ് ദുരന്തത്തിൽ ആദ്യം മരിച്ചത്. അടുത്ത ഓരോ മണിക്കൂറിലും മരണസംഖ്യ ഉയർന്നതായി ആശുപത്രികളിൽനിന്ന് അറിയിപ്പുകൾ ലഭിച്ചതോടെ ദുരന്തം ഭയപ്പെട്ടതിലും വലുതാണെന്നു തമിഴകം തിരിച്ചറിയുകയായിരുന്നു.

തലസ്ഥാനമായ ചെന്നൈയിൽനിന്ന് 240 കിലോമീറ്ററോളം അകലെയാണ് കള്ളക്കുറിച്ചി. വ്യാജമദ്യ വിൽപ്പന വ്യാപകമായിരുന്നുവെന്ന് പ്രദേശവാസികൾത്തന്നെ പറയുന്നു. ഇത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. മരിച്ചവരിൽ ഏറെയും ദിവസവേതനക്കാരാണ്. അവർക്ക് ടാസ്മാക്കിൽ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) വിൽക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം വാങ്ങാൻ പണമില്ല. അതുകൊണ്ടുതന്നെ ഇത്തരം വ്യാജമദ്യ ലോബിയെ ആശ്രയിക്കുകയാണ് പതിവ്. രണ്ടു കേന്ദ്രങ്ങളിൽനിന്നു വിറ്റ മദ്യം കുടിച്ചവരാണ് മരിച്ചുവീണത്.

പ്രാദേശിക വാർത്താ ചാനലുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ പേര് പ്രവീൺ എന്നാണ്. ജൂൺ 18ന് പകൽ 11 മണിയോടെയാണ് ഇയാൾ മദ്യം കുടിച്ചത്. ഒരു മണിക്കൂറിനുശേഷം കണ്ണുകളിൽ എരിച്ചിലും വയറുവേദനയും അസഹനീയമായതോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അമിതമായി മദ്യപിച്ചുവെന്നു കാട്ടി ഡോക്ടർമാർ പരിശോധിക്കാൻ കൂട്ടാക്കിയില്ല. പിന്നീടു മണിക്കൂറുകൾക്കുശേഷം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അയാൾ മരിച്ചു. ഇയാളുടെ ബന്ധു സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിന്നാലെ മരണസംഖ്യ ഉയരുകയായിരുന്നു.

വയറുവേദന, ഛർദി, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങളോടെ 4 പേർ മരിച്ചെന്ന വാർത്തയാണ് ആദ്യം പ്രചരിച്ചത്. വ്യാജമദ്യം കഴിച്ചാണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും ജില്ലാ ഭരണകൂടം ഇതു നിഷേധിച്ചതോടെ പലരും ആശ്വസിച്ചു. എന്നാൽ, 50ൽ ഏറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും പിന്നാലെ പലർക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തതോടെ ആശുപത്രികളിലേക്കു ജനം ഒഴുകി. അസഹനീയമായ ദുഃഖത്താൽ സ്ത്രീകൾ നിയന്ത്രണം വിട്ടു കരഞ്ഞു. നേതാക്കൾ ആശ്വസിപ്പിക്കാനെത്തിയതോടെ സങ്കടം അണപൊട്ടി.