ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകളെയും ഇന്ത്യൻ റെയിൽവേയുടെ വിവിധ സേവനങ്ങളെയും ജി.എസ്.ടി. പരിധിയിൽനിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങൾ എന്നിവയ്ക്ക് ഇനി ജിഎസ്ടി ബാധകമാവില്ല. വിദ്യാർത്ഥികൾ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകൾക്കാണ് നികുതിയിളവ് ബാധകം.

സോളാർ കുക്കറുകൾക്കും പാൽ കാനുകൾക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തേക്കുള്ള നികുതിരഹിത ലോണും ശുപാർശയിലുണ്ട്. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗൺസിൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി. കൗൺസിലിന്റെ അടുത്ത യോഗമുണ്ടാകും.

റെയിൽവേ സ്റ്റേഷനുകളിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ ഉപയോഗിക്കുന്നതിനും ജി.എസ്.ടി. ഈടാക്കില്ല. സോളാർ കുക്കറുകൾക്ക് 12% എന്ന ഏകീകൃത ജി.എസ്.ടി. നിരക്കാക്കി നിശ്ചയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കും ജി.എസ്.ടി. ഒഴിവാക്കി. മാസം 20,000 രൂപവരെയുള്ള ഹോസ്റ്റൽ നിരക്കിനാണ് ജി.എസ്.ടി. ഒഴിവാക്കിയത്. ഇളവ് ലഭിക്കാൻ വിദ്യാർത്ഥികൾ കുറഞ്ഞത് 90 ദിവസം ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

ജി.എസ്.ടി. കൗൺസിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും. ജി.എസ്.ടി. കൗൺസിൽ യോഗത്തിന് മുമ്പ്, നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായുള്ള യോഗവും നടന്നു. യോഗത്തിൽ സിൽവർലൈൻ പദ്ധതിക്ക് എത്രയും പെട്ടെന്ന് കേന്ദ്രം എല്ലാ അനുമതികളും ലഭ്യമാക്കമെന്ന് കേരളം ആവശ്യപ്പെട്ടു.

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന ആവശ്യവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ മുന്നോട്ടുവെച്ചു. കേരളത്തിനു സിൽവർലൈൻ പദ്ധതിക്കായുള്ള അനുമതി എത്രയും പെട്ടന്ന് നൽകണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു.