കോഴിക്കോട്: ഇടക്കിടെ വ്യാജവാര്‍ത്തകളും തെറ്റായ തര്‍ജ്ജിമകളുമൊക്കെ വരാറുള്ള പത്രമാണെങ്കിലും, മറ്റ് മാധ്യമങ്ങളെ വ്യാജ വാര്‍ത്തകളുടെ പേരില്‍ വിമര്‍ശിക്കാന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി ഒരിക്കലും പിശുക്കുകാട്ടാറില്ല. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ കൂടിയായ സിപിഎം നേതാവ് എം സ്വരാജ്, പലപ്പോഴും സത്യാനന്തരകാലത്തെ മാധ്യമ വേട്ട എന്നൊക്കെപ്പറഞ്ഞ് ഘോരഘോരം പ്രസംഗിക്കാറുമുണ്ട്. എന്നാല്‍ മനോരമ പത്രാധിപരുടെ ലെറ്റര്‍പാഡുണ്ടാക്കി വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയത് അടക്കമുള്ള നിരവധി കേസുകളും, ഹോട്ട് ഡോഗിനെ ചുട്ട പട്ടിയാക്കിയതടക്കമുള്ള നിരവധി അബദ്ധങ്ങളും ദേശാഭിമാനിയില്‍ തന്നെ വന്നിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം കവിയൂര്‍ പൊന്നമ്മ അനുസ്മരണമായി ദേശാഭിമാനി കൊടുത്ത വാര്‍ത്ത ഈ അബദ്ധങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേനയാണ് പത്രം ലേഖനം കൊടുത്തത്. മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഒരു വരി ഇങ്ങനെയാണ്-''രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു''.- ഇത് പൂര്‍ണ്ണമായും വ്യാജമാണെന്നും ലാലിന്റെ അമ്മ കൊച്ചിയില്‍ ജീവിച്ചിരിപ്പുണ്ടെന്നും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്്റ്റ് ശ്രീജിത്ത് പണിക്കര്‍ പറയുന്നു. ദേശാഭിമാനി തയ്യാറാക്കിയത് വ്യാജ ലേഖനമാണെന്നുള്ള പണിക്കരുടെ പോസ്റ്റ് വൈറല്‍ ആവുകയാണ്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ-''സത്യാനന്തരത്തെ തുറന്നു കാട്ടുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ സ്വരാജ് സഖാവിനോട് ഒരു ചോദ്യം. നമുക്കേവര്‍ക്കും പ്രിയപ്പെട്ട അഭിനേത്രി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേന എന്തിനാണ് ഇന്നൊരു ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്?ഇത് വ്യാജമെന്നും ലാലേട്ടന്‍ എഴുതിയതല്ലെന്നും ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ലാലേട്ടന്‍ എഴുതിയെന്ന് പറയപ്പെടുന്ന ഈ വരികള്‍ നോക്കൂ 'രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു. ലാലേട്ടന്റെ അമ്മ യാത്ര പറഞ്ഞ് എങ്ങോട്ടു പോയെന്നാണ് സ്വരാജേ നിങ്ങള്‍ പറയുന്നത്? ലാലേട്ടന്റെ അമ്മ കൊച്ചിയിലുണ്ട്. ഈ അടുത്തിടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. സ്നേഹനിധിയായ ഒരു മകന്‍ തന്നോടൊപ്പമുള്ള തന്റെ അമ്മ യാത്ര പറഞ്ഞുപോയെന്നൊന്നും ഒരിക്കലും എഴുതില്ല. ഇത് നിങ്ങളൂടെ സ്ഥാപനത്തിലെ ആരോ ലാലേട്ടന്റെ പേരില്‍ പടച്ചുവിട്ട ഉടായിപ്പ് ലേഖനമാണ്.

ഉളുപ്പുണ്ടോ സഖാവേ ഇതൊക്കെ പ്രസിദ്ധീകരിക്കാന്‍? വരിക്കാരെ വീണ്ടും വീണ്ടും മണ്ടന്മാര്‍ ആക്കുകയാണോ നിങ്ങളുടെ ഉദ്ദേശം? മറിയക്കുട്ടി ചേട്ടത്തിയുടെ കാര്യത്തില്‍ നിങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചതും മാപ്പ് പറഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. അല്പമെങ്കിലും ഉളുപ്പ്, ചളിപ്പ് വികാരങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ നാളെ രണ്ട് ക്ഷമാപണം നടത്തുക ഒന്ന് ലാലേട്ടനോട്, മറ്റൊന്ന് നിങ്ങളുടെ വായനക്കാരോട്. സത്യാനന്തരത്തെ തുറന്നു കാട്ടിയാല്‍ പോരേ, തുരന്നു കാട്ടണോ?''- ഇങ്ങനെയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് അവസാനിക്കുന്നത്.