കോഴിക്കോട്: എൻജിഓ യൂണിയൻ സിപിഎം അനുകൂല സംഘടനയാണ്. കേരള പൊലീസ് അസോസിയേഷൻ നിലവിൽ ഇടത് പക്ഷം ഭരിക്കുന്നു. എൻജിഓ യൂണിയന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള ഒരു പ്രചാരണ ബോർഡ് പക്ഷേ, പൊലീസിനിട്ടുള്ള പണിയാണ്. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കേയാണ് ബോർഡ്വിവാദമായിരിക്കുന്നത്.

ചെങ്കൊടിയേന്തിയ സമരക്കാരെ പൊലീസ് ക്രൂരമായി മർദിക്കുന്ന ചിത്രമാണ് ബോർഡിലുള്ളത്. വലിയ ലാത്തിയെടുത്ത സമരക്കാരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. ഇത് പൊലീസ് സേനയെ അവഹേളിക്കുന്നതാണെന്ന് പൊലീസിന്റെ ഗ്രൂപ്പുകളിൽ ആക്ഷേപം ഉയർന്നു. എൻ.ജി.ഓ യൂണിയനും കേരള പൊലീസ് അസോസിയേഷനും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്് അപ്പോൾ പിന്നെ എന്തിന് പൊലീസിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഗ്രൂപ്പുകളിലെ ചോദ്യം.

ഇത് ഇപ്പോഴത്തെ പൊലീസല്ല, 2003 കാലത്തെ സമരം യുഡിഎഫ് സർക്കാർ ക്രൂരമായി അടിച്ചമർത്തിയതാണ് ബോർഡ് കൊണ്ട് അർഥമാക്കുന്നത് എന്നാണ് വിശദീകരണം. ഇത് പൊലീസ് അസോസിയേഷൻ നേതാക്കൾ അങ്ങ് സമ്മതിച്ചു കൊടുക്കുന്നു. എന്നാൽ, അണികൾ അതിന് ഒരുക്കമല്ല. ഏതു കാലത്തെ ദൃശ്യമായാലും അത് പൊലീസ് സേനയെ അവഹേളിക്കുന്നതാണ്. അസോസിയേഷൻ ആര് ഭരിച്ചാലും പുറമേ പൊലീസിന് രാഷ്ട്രീയമില്ല. അങ്ങനെയുള്ളപ്പോൾ ഏതു സമയത്തായാലും പൊലീസ് പൊലീസ് തന്നെയാണ്.

ജോലിയുടെ ഭാഗമായി അതത് സർക്കാരുകൾ പറയുന്നത് അനുസരിക്കേണ്ടി വരും. അവരുടെ നിർദ്ദേശമനുസരിച്ചാകും സമരങ്ങളെ നേരിടുക. ആ സ്ഥിതിക്ക് അത് പൊലീസിന്റെ ഡ്യൂട്ടിയാണ്. ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് പൊലീസ് എന്നാൽ അടിച്ചമർത്തലുകാരാണ് എന്നാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത പരിപാടിയാണ് എന്ന് തോന്നിക്കും വിധമാണ് ലാത്തിച്ചാർജിന്റെ ചിത്രം ചേർത്തിരിക്കുന്നത്. ഏതായാലും എൻജിഓ യൂണിയൻ നേതാക്കളെ കുറ്റപ്പെടുത്താൻ പൊലീസ് അസോസിയേഷന് കഴിയുന്നില്ല. എന്നാൽ, പൊലീസുകാരുടെ ഗ്രൂപ്പുകളിൽ പ്രതിഷേധം പുകയുകയും ട്രോളുകൾ നിറയുകയും ചെയ്യുന്നു.