കോഴിക്കോട്: പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിന് അനുമതി നൽകിയതിൽ പഞ്ചായത്തിനോട് വിശദീകരണം തേടി ഹൈക്കോടതി. പാർക്കിന് അനുമതി നൽകിയത്, ഏത് സാഹചര്യത്തിലാണെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് കോടതി ചോദിച്ചു. ഇതേക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് പഞ്ചായത്ത് പാർക്കിന് അനുമതി നൽകിയത്. 2018 ൽ അടച്ചുപൂട്ടിയ പിവിആർ നാച്ചുറൽ പാർക്ക് കഴിഞ്ഞ ഓഗസ്റ്റ് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. ദേശീയ ദുരന്തനിവാരണ അഥോറിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും കുടിശ്ശികയുള്ളതിനാൽ പഞ്ചായത്ത് ലൈസൻസ് ലഭിച്ചിരുന്നില്ല.

പഞ്ചായത്ത് അനുമതിയില്ലാതെ പാർക്ക് പ്രവർത്തിക്കുന്നുവെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തിരക്കിട്ടുള്ള നീക്കം. കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതിയെന്നാണ് പഞ്ചായത്തിന്റെ വാദം. കുടിശ്ശികയായ തുകയടക്കം 7 ലക്ഷം രൂപ ഈടാക്കിയാണ് അനുമതി നൽകിയതെന്ന് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ എന്തൊക്കെ പ്രവർത്തിപ്പിക്കണമെന്നതടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

പി വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയിൽ എത്തിയത്. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിക്ക് കീഴിലുള്ള ദുരന്ത നിവാരണ അഥോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അഥോറിറ്റിയുടെ നടപടി. എന്നാൽ പഞ്ചായത്ത് ലൈസൻസ് കൊടുത്തുതുമില്ല. തുറന്ന് പ്രവർത്തിച്ച സമയത്ത് റൈഡുകളും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഉരുൾപൊട്ടലിന് പിന്നാലെയായിരുന്നു 2018ൽ കക്കാടംപൊയിലിൽ പ്രവർത്തിച്ചിരുന്ന പി വി അൻവറിന്റെ പാർക്ക് അടച്ചുപൂട്ടിയത്. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.