ഇടുക്കി: ജില്ലയിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് പാമ്പാടുംപാറ. എന്നാൽ, ഫണ്ടില്ലെന്ന് കാരണത്താൽ ഇവിടെ കുടിവെള്ള വിതരണം മുടങ്ങി. കരാറുകാർക്ക് ബിൽ മാറിക്കൊടുക്കാനും ഫണ്ട് തടസമാണ്. ഇങ്ങനെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തിൽ നിന്ന് ജീവനക്കാരും അംഗങ്ങളും നടത്തിയ ഉല്ലാസയാത്ര സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം നേരിടുകയാണ്. പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരുമാണ് ദുരിതം മറക്കാനായി യാത്ര തിരിച്ചത്.

ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.ടി ശിഹാബിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമാണ് ഇവർ പുറപ്പെട്ടത്. രണ്ടു ദിവസത്തെ കറക്കത്തിന് ശേഷം മടങ്ങിയെത്തിയ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നത്.

വേനൽകാലത്ത് പാമ്പാടുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടി വെള്ളത്തിന് ക്ഷാമം നേരിട്ടിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണത്താൽ കുടിവെള്ള വിതരണവും നടത്തിയില്ലെന്നാണ് ആക്ഷേപം. തൊഴിലുറപ്പ് ജോലികൾക്ക് മണൽ ഉൾപ്പടെ നൽകിയ കരാറുകാരന് യാഥാസമയം ബില്ല് മാറി നല്കാത്തതിനെ തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ചിരുന്നു.

അടിയന്തിരമായി ബില്ലുമാറി നല്കാൻ കോടതി ഉത്തരവായി. കരാറുമായി ബന്ധപ്പെട്ട ഡേറ്റ എൻട്രി കൃത്യമായി പൂർത്തിയാക്കാത്തതാണ് ബില്ലുമാറി നല്കാൻ കാലതാമസം നേരിട്ടതെന്നാണ് ആക്ഷേപം. ജീവനക്കാരുടെ യാത്രയും വിവാദമായിരിക്കുകയാണ്. പഞ്ചായത്ത് ഫണ്ട് മുടക്കിയല്ല, വിനോദയാത്ര എന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കാലത്തെ യാത്രയാണ് വിമർശിക്കപ്പെടുന്നത്.