കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഭർത്താവിന് എതിരായ പരാതിയിൽ നിന്ന് പിന്മാറിയ യുവതി വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് യൂട്യൂബ് വീഡിയോ പുറത്തിറക്കി. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും പുതിയ വീഡിയോയിൽ യുവതി വെളിപ്പെടുത്തി. സമ്മർദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നത്.

താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കൾ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ അല്ല.

കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞു. കേസിൽ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോൾ യുവതി പുറത്തുവിട്ടിരിക്കുന്നത്.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ, ആരോപണ വിധേയനായ രാഹുലിനെ പിരിയാൻ താൽപര്യമില്ലെന്നും ഒപ്പം തന്നെ തുടർന്നും ജീവിക്കണമെന്നും ഉള്ള ശരീര ഭാഷയാണ് യുവതി പ്രകടിപ്പിക്കുന്നതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. പൊലീസ് സ്റ്റേഷനിലെ സുപ്രധാന ദൃശ്യങ്ങളാണ് അതിന് തെളിവായി കാട്ടിയത്. യുവതി തനിക്ക് രാഹുലിനോടുള്ള അടുപ്പം സൂചിപ്പിച്ച് കൊണ്ട് ആദ്യ വീഡിയോയിൽ പറഞ്ഞ വാക്കുകൾ നോക്കാം:

'സത്യം എന്താണെന്ന് അറിഞ്ഞില്ലെങ്കിൽ ഞാനിങ്ങനെ കുറ്റബോധം പേറി ജീവിക്കേണ്ടി വരും. എന്തായാലും എനിക്ക് പറഞ്ഞേ പറ്റു...കുറച്ചുനാളായി പൊലീസിന്റെയും മീഡിയയുടെയും മുന്നിൽ കുറെയധികം നുണകൾ പറയേണ്ടിവന്നു. ഒരു പാട് പശ്ചാത്തപിക്കുന്നു. അത്രയും ഇഷ്ടപ്പെട്ട, സ്നേഹിച്ച അത്രയും നല്ലരീതിയിൽ ട്രീറ്റ് ചെയ്ത എന്റെ ഹസ്ബൻഡ് രാഹുലേട്ടനെ കുറിച്ച് അത്രയും മോശമായി പറയേണ്ടി വന്നതിൽ റിഗ്രറ്റ് ചെയ്യുന്നു. ആവശ്യമില്ലാത്ത കുറെ തെറ്റായ ആരോപണങ്ങൾ രാഹുലിന്റെ തലയിൽ വച്ചുകൊടുക്കുകയായിരുന്നു. എന്റെ മാത്രം തെറ്റ്. ...എനിക്ക് നുണ പറയാൻ ഒട്ടും താൽപര്യമില്ല. വീട്ടുകാരുടെ സൈഡിൽ നിന്നുണ്ടായ സപ്പോർട്ടില്ലായ്മ, എന്നോട് ഇങ്ങനെയൊക്കെ പറയണമെന്ന് പറഞ്ഞു ഡൗറി( സ്ത്രീധനം) പറയണമെന്ന് പറഞ്ഞു, ഡൗറി പറഞ്ഞിട്ടാണ് മർദ്ദിച്ചതെന്ന് പറയണമെന്ന് പറഞ്ഞു. അതുപോലെ തന്നെ ബെൽറ്റ് വച്ച് അടിച്ചതും, ചാർജറിന്റെ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്ന് പറഞ്ഞതും, തെറ്റായ ആരോപണങ്ങൾ ആയിരുന്നു.

പലപ്പോഴും, എനിക്ക് ആ സമയത്ത് സപ്പോർട്ട് ഉണ്ടായിരുന്നില്ല. എന്തുപറയണം, ആരുടെ കൂടെ നിൽക്കണം. ഭയങ്കര കൺഫ്യുസ്ഡായിരുന്നു ഞാൻ. ഭയങ്കര ഷോക്ക്ഡ് ആയിരുന്നു. അന്ന് പേരന്റ്സിന്റെ കൂടെ നിന്നിട്ട് അങ്ങനെയാണ് ചെയ്യാൻ തോന്നിയത്. ഒരുപാട് രീതിയിൽ ബ്രെയിൻ വാഷ് ചെയ്തു. ലൈക്ക്, സ്യൂയിസൈഡ് ചെയ്യുമെന്ന് പോലും പറഞ്ഞു. അങ്ങനെ കേട്ടപ്പോഴേക്കും ഞാൻ ഒരുപാട് പേടിച്ചുപോയി. എനിക്ക് ആ സമയത്ത് അവരുടെ കൂടെ നിൽക്കണമെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ ആ സമയത്ത് മീഡിയാസിന്റെ മുന്നിൽ വന്നിട്ട് രാഹുലേട്ടനെ കുറിച്ച് ആവശ്യമില്ലാത്ത കുറേ നുണകൾ പറയേണ്ടി വന്നു. അറിയില്ല...ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു...മിസ് ചെയ്യുന്നു രാഹുലേട്ടനെ'

'ഞാൻ പറഞ്ഞതെല്ലാം നുണകളാണ്. അതിൽ കുറ്റബോധം തോന്നുന്നു. രാഹുൽ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം ഞാനാണ് വീട്ടിൽ അറിയിക്കാതിരുന്നത്".

വിവാഹമോചനം ലഭിക്കാത്തതിനാൽ വിവാഹം നടത്തേണ്ട എന്ന് രാഹുൽ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താൻ നിർബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുൽ തന്നെയാണ്. രാഹുൽ തന്നെ മർദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തർക്കത്തെ തുടർന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടർന്ന് താൻ കരഞ്ഞ് ബാത്ത്‌റൂമിൽ പോയപ്പോൾ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടിൽ പരിചയപ്പെട്ട ഒരാളുടെ ഫോൺ കോളുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തർക്കം ഉണ്ടായത്. കേസിന് ബലം കിട്ടാൻ വേണ്ടിയാണ് വക്കീൽ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത്.

രാഹുലിന്റെ വീട്ടിൽ നിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന്റെ കൂടെ പോയാൽ രക്ഷിതാക്കൾ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.

പൊലീസ് സ്റ്റേഷനിലെ സുപ്രധാനമായ ദൃശ്യം

പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയുടെ മുമ്പിൽ പെൺകുട്ടി രാഹുലിന് ഒപ്പമിരിക്കുന്ന ദൃശ്യമാണ് നേരത്തെ പുറത്തുവന്നിരുന്നത്. ദൃശ്യങ്ങളിൽ യുവതി രാഹുലിന്റെ കൈ പിടിച്ചിരിക്കുന്നു. തനിക്ക് രാഹുലിനെ പിരിയാൻ താൽപര്യമില്ലെന്നും ഒപ്പം തന്നെ തുടർന്നും ജീവിക്കണമെന്നും ഉള്ള ശരീര ഭാഷയാണ് യുവതി പ്രകടിപ്പിക്കുന്നത്. 'പൊന്നു സാറെ...എനിക്ക് ഇയാൾക്കൊപ്പം ജിവിക്കണം...എന്നെ തല്ലിയെന്നത് സത്യമാണ്...എനിക്കിയാൾക്കൊപ്പം ജീവിക്കണം 'എന്ന നിലപാടായിരുന്നു ഈ യുവതിയുടേത്.

യുവതിയടക്കം ആരും തന്നെ സ്ത്രീധന പീഡനം അടക്കമുള്ള ആരോപണം സ്റ്റേഷനിൽ പന്തീരാങ്കാവ് സിഐയുടെ മുന്നിൽ ഉന്നയിച്ചിട്ടില്ല. ആരുടെയും മൊഴിയിൽ അത്തരം ആരോപണമില്ല. മർദ്ദിച്ചു എന്ന ആരോപണം ഉന്നയിക്കുകയും അതിന് വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്തു. ഇങ്ങനെയൊരു ദൃശ്യം പുറത്തുവരണമെങ്കിൽ, രാഹുലിനെ സംരക്ഷിക്കാൻ പെൺകുട്ടി ആഗ്രഹിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. എന്നാൽ, യുവതിയുടെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നിരിക്കില്ല. അവർക്ക് മരുമകന് എതിരെ കേസെടുക്കണമെന്ന് താൽപര്യം ഉണ്ടായിരിക്കാമെങ്കിലും, യുവതി കേസെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സിസി ടിവി ദൃശ്യങ്ങളും ഇക്കാര്യത്തിൽ പരിശോധിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ എങ്ങനെ സിഐ സരിൻ കുറ്റക്കാരനാകും എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവം വിശദമായി അന്വേഷിക്കാതെ, മെമോ പോലും നൽകാതെ, ഉന്നത ഉദ്യോഗസ്ഥർ സിഐയെ സസ്പൻഡ് ചെയ്തതിലെ നീതികേടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്നാരോപിച്ചാണ് സിഐ എ.എസ്.സരിനെ സസ്‌പെൻഡ് ചെയ്തത്. ഫറോക്ക് എസിപി സജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്‌പെൻഡ് ചെയ്തത്. പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. കേസെടുത്ത ശേഷം രാഹുലിന് നോട്ടിസ് നൽകി പൊലീസ് പറഞ്ഞുവിട്ടു. പൊലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനു പിന്നാലെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്.പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.