- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എട്ട് എംപിമാർക്ക് പ്രധാനമന്ത്രി സർപ്രൈസ് ഉച്ചവിരുന്ന് നൽകിയത് എന്തിന്? എൻ കെ പി വിരുന്നിന് പോയതിൽ 'അന്തർധാരയും' 'സംസ്ഥാനത്തെ ബിജെപി അക്കൗണ്ട് തുറക്കലും' സംശയിച്ച് ഇടതുമുന്നണി നേതാക്കൾ; എൽഡിഎഫ് സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കുന്നത് ഈ കാര്യങ്ങൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചവിരുന്നിൽ പങ്കെടുത്ത എംപിമാരിൽ ഒരാളായിരുന്നു ആർ എസ് പി എംപി എൻ കെ പ്രേമചന്ദ്രൻ. എട്ടു പേരെയാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിക്കാൻ തിരഞ്ഞെടുത്തത്. അതിന് പിന്നിലെ കാരണമൊന്നും ആർക്കും അറിയില്ല. എങ്കിലും പാർലമെന്റിലെ മികവ് തന്നെയാണ് ഇതിന് പിന്നിലെന്ന് ഏവരും കരുതുന്നു. എംപിമാരോട് വ്യക്തിപരമായ കാര്യങ്ങൾ തിരക്കി സുഹൃത്തിനെ പോലെയാണ് പ്രധാനമന്ത്രി ഇടപെട്ടത്.
പാർലമെന്റിൽ നിന്ന് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ കൊല്ലം എംപിയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ സെക്രട്ടറിയുടെ ഫോൺ. വേഗം പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തണമെന്നായിരുന്നു അഭ്യർത്ഥന. അത് പാലിച്ച് ഓടിയെത്തിവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നിങ്ങളെ ഞാൻ ശിക്ഷിക്കാൻ പോകുന്നുവെന്ന്. തോളിൽ തട്ടി അവരുമായി ഓഫീസിന് പുറത്തേക്ക് നടന്നു. ലിഫ്ടിൽ കയറി കാന്റീൻ ഭാഗത്തേക്ക്. അപ്പോഴും ആർക്കും അറിയില്ലായിരുന്നു ആ ശിക്ഷ എന്തെന്ന്. പിന്നെ കതക് തുറന്ന് ക്യാന്റീനിൽ കയറി ഉച്ചഭക്ഷണം കഴിച്ചു.
പ്രേമചന്ദ്രന് പുറമേ ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്‌നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‌പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തത്. അതേസമയം, പ്രധാനമന്ത്രിക്കൊപ്പം പ്രേമചന്ദ്രൻ ഉച്ചഭക്ഷണം കഴിച്ചതിനെ രൂക്ഷമായി വിമർശിക്കുകയാണ് സംസ്ഥാനത്ത് ഇടതുമുന്നണി.
പ്രേമചന്ദ്രന് എതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും, ധനമന്ത്രി കെ എൻ ബാലഗോപാലും, എളമരം കരീം എംപിയും രംഗത്തെത്തി. എന്താണ് അതിന്റെ അന്തർധാരയെന്ന് ജയരാജൻ ചോദിച്ചു. ബിജെപിയുമായുള്ള അന്തർധാരയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജൻ ചോദ്യമുന്നയിച്ചു. ക്ഷണത്തിനു പിന്നിൽ പുതിയ അന്തർധാരയാണുള്ളത്. ബിജെപിയും ആർഎസ്എസുമായുള്ള പുതിയ ബന്ധമാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമന്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ആയിരുന്നു ബാലഗോപാൽ അഭിപ്രായപ്പെട്ടത്.
അതേസമയം, എൻ.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.
സൗഹൃദം വേറെ, രാഷ്ട്രീയം വേറെ
ഇടതുപക്ഷം പ്രേമചന്ദ്രനെ വിമർശിക്കുമ്പോൾ മറന്നുപോകുന്നതോ, മന: പൂർവം അവഗണിക്കുന്നതോ ആയ കാര്യമുണ്ട്. പ്രധാനമന്ത്രി ഭക്ഷണം വാങ്ങി കൊടുത്തതിന് തൊട്ടു പിന്നാലെ എൻകെ പ്രേമചന്ദ്രനിൽ നിന്ന് മോദി സർക്കാരിന് കിട്ടിയത് അത്യുഗ്രൻ വിമർശനമായിരുന്നു. ലോക്സഭയിൽ സൗഹൃദവും രാഷ്ട്രീയവും രണ്ടാകുന്ന കാഴ്ചയായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗത്തിൽ കണ്ടത്.
പാർലമെന്റിലെ ചർച്ചയിൽ ധനമന്ത്രിയുടെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. 2014 വരെ പത്തുകൊല്ലം രാജ്യം ഭരിച്ച യുപിഎ സർക്കാരിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തള്ളി പറയുന്നത് ശരിയല്ല. പത്തുകൊല്ലത്തിന് ശേഷം അത് തള്ളി പറയുന്നതിനായി ധവള പത്രം അവതരിപ്പിച്ചത് നീതിക്ക് നിരക്കുന്നതല്ല. അത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് വിശദീകരിച്ചാണ് പ്രേമചന്ദ്രൻ പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചെത്തിയ പ്രമേചന്ദ്രന്റെ കടന്നാക്രമണം ബിജെപി നിരയേയും വേദനിപ്പിച്ചു കാണും. അതുകൊണ്ട് തന്നെ ബിജെപി പക്ഷത്ത് നിന്നും ഇടപെടലെത്തി.
എന്തുകൊണ്ടാണ് യുപിഎ സർക്കാരിന് 2008ൽ താങ്കളുടെ പാർട്ടി പിന്തുണ പിൻവലിച്ചതെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം. കേരളത്തിലെ സിപിഎം-കോൺഗ്രസ് വിരുദ്ധ മുന്നണിയെ കുറിച്ചും ചോദ്യമെത്തി. കോൺഗ്രസ് എംപിമാരെ ലാത്തി ചാർജ് ചെയ്ത ഇടതു സർക്കാരിന്റെ ചെയ്തിയും ചോദ്യമായി എത്തി. പ്രഹ്ളാദ് ജോഷിയും വി മുരളീധരനുമെല്ലാം പ്രേമചന്ദ്രനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മൈം ഗുസ്തി... ഡൽഹി മൈം ദോസ്തി... ഇതായിരുന്നു പ്രഹ്ളാദ് ജോഷി ഉയർത്തിയത്. എന്നാൽ കേരളത്തിലേത് തന്ത്രപരമായ രാഷ്ട്രീയമാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 20 ലോക്സഭാ സീറ്റും 'ഇന്ത്യാ' മുന്നണിക്കൊപ്പമായിരിക്കുമെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. അതിൽ മാറ്റമില്ലെന്ന് പറഞ്ഞ് കേരളം ബിജെപിക്ക് അന്യമായി തുടരുമെന്ന വിലയിരുത്തലും അവതരിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ ധവള പത്രത്തെ എല്ലാ അർത്ഥത്തിലും പ്രേമചന്ദ്രൻ തള്ളി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മറ്റ് ആശയക്കുഴപ്പമുള്ളപ്പോഴുമാണ് ധവള പത്രം കൊണ്ടു വരാറുള്ളത്. എന്നാൽ ബജറ്റിലും പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തിലും പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രകടിപ്പിച്ചത് ആത്മവിശ്വാസമാണ്. പിന്നെ എന്തിനാണ് ധവള പത്രം എന്നും ചോദിക്കും. യുപിഎ സർക്കാരിനെ അപമാനിക്കാനായിരുന്നു ഇത്. നിങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയമല്ല ഇന്ത്യയിലുള്ളത്. താഴെ തട്ടിലുള്ള വികാരം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. തൊഴിലില്ലായ്മയിൽ താഴെ തട്ടിലെ ജനം വലയുകയാണ്. പെട്രോൾ വില വർദ്ധനവിൽ ജനം പൊറുതി മുട്ടുന്നു. വിലക്കയറ്റം കൂടുന്നു. ദാരിദ്രം കൂടുകയാണ്. ഇതൊന്നും നിങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന് പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ ഗാരന്റികൾ നൽകുന്നു. 2014ൽ അധികാരത്തിൽ എത്തുമ്പോൾ സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞു. പെട്രോൾ വില 50 രൂപയിൽ എത്തിക്കുമെന്ന് പറഞ്ഞു. ഇതിനൊപ്പം കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞു. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. യുപിഎ സർക്കാരിന്റെ നേട്ടങ്ങളും എണ്ണി എണ്ണി പറഞ്ഞു. ചെറിയ ഭൂരിപക്ഷം ഉണ്ടായിട്ടും നിരവധി കാര്യങ്ങൾ ഡോ മന്മോഹൻ സിങ് ചെയ്തു. അതുകൊണ്ട് തന്നെ ധവള പത്രത്തെ തള്ളിക്കളയണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഒരു ബഹളവുമുണ്ടാക്കതെ ഈ വിമർശനം മുഴുവൻ ഭരണ പക്ഷ ബഞ്ച് കേട്ടിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.
പ്രേമചന്ദ്രൻ പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും തുറന്ന് സംവദിച്ചെന്ന് പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. അപ്രതീക്ഷിതമായുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഉച്ചക്ക് ലഭിച്ചത്. സൗഹൃദപരമായ സംഭാഷണമാണ് വിരുന്നിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പരോക്ഷമായി പോലും ചർച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നു. മോദിയുടെ ജീവിതാനുഭവങ്ങൾ, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോൾ പ്രധാനമന്ത്രിയായ സമയത്തും ദിനേനെയുള്ള കാര്യങ്ങൾ തുറന്ന് സംവദിച്ചു. ഒരു പ്രധാനമന്ത്രിയുമായി ഇരുന്ന് സംസാരിക്കുന്ന ഫീൽ പോലും ഇല്ലാത്ത സൗഹൃദ അന്തരീക്ഷമായിരുന്നു. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല -പ്രേമചന്ദ്രൻ പറഞ്ഞു.
ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നൽകിയത്. പാർലമെന്റിലെ കാന്റീനിലായിരുന്നു വിരുന്ന്. ഇന്ത്യ മുന്നണിയിൽ നിന്നും എൻ.കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്.