- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'14 വർഷത്തിനു ശേഷം ഉണ്ടായ കൊച്ചാ, പീഡിപ്പിച്ച് പൂജാ മുറിയിലിട്ടാ കൊന്നത്'; കോടതിക്ക് മുന്നിൽ പ്രതിക്കെതിരെ ആക്രോശിച്ചു ബന്ധുക്കൾ; അർജുനെയും കൊണ്ട് ഓടി പൊലീസ്; ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടി ജനങ്ങൾ; കട്ടപ്പന കോടതി വളപ്പിൽ പൊലീസ് പെട്ടത് പെടാപ്പാട്

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ കട്ടപ്പന കോടതി വളപ്പിൽ വളരെ വൈകാരികമായ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തിയതോടെ പൊലീസ് ശരിക്കും പെട്ടു. കോടതി മുറിയിൽ തന്നെ അതിവൈകാരിക രംഗങ്ങൾ ഉണ്ടായതോടെ പ്രതിയെയും കൊണ്ട് പുറത്തുകടക്കാനും പൊലീസ് പാടുപെട്ടു.
നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച കുട്ടിയുടെ ബന്ധുക്കൾ പൊലീസ് വാഹനം തടഞ്ഞു. വണ്ടിപെരിയാർ സ്വദേശി അർജുനെയാണ് കോടതി വെറുതെ വിട്ടത്. വിധി വന്നതിന് ശേഷം കോടതിക്ക് പുറത്ത് നാടകീയമായ രംഗങ്ങളാണ് നടന്നത്. മകൾക്ക് നീതികിട്ടിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. 14 വർഷത്തിനു ശേഷം ഉണ്ടായ കുട്ടിയാണെന്നും അവൻ പീഡിപ്പിച്ച് പൂജാ മുറിയിലിട്ടാണ് കൊന്നതെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. തുടർന്ന് ബന്ധുക്കൾ പ്രതിയെ കയ്യേറ്റം ചെയ്യുകയും പൊലീസ് വാഹനം തടയുകയും ചെയ്തു.
പ്രതിയെ കോടതിയിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊലീസ് ജീപ്പിന് മുന്നിലേക്ക് എത്തി. കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങൾ ആക്രോശിച്ച് അടുത്തതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പൊലീസ്. പൊലീസ് ജീപ്പിന് ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടിയതോടെ വളരെ പാടുപെട്ടാണ് പൊലീസിന് പ്രതിയുമായി പോകാനായത്.
കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകളായിരുന്നു അർജുനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. 2021 ജൂൺ 30 നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാൾ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.
മൂന്ന് വയസുമുതൽ അർജുൻ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കൾ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെൺകുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 2021 സെപ്റ്റംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു.
അതേസമയം, കേസിൽ പുനരന്വേഷണം നടത്തണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. വണ്ടിപ്പെരിയാറിലെ പ്രമുഖ ഡിവൈഎഫ്ഐ നേതാവാണ് അർജുൻ. കേസിൽ കൃത്യമായ ഇടപെടൽ നടന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത തല ഗൂഢാലോചന നടന്നെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വത്തിനും ഗൂഢാലോചനയിൽ പങ്കെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. കൃത്യമായി തെളിവ് ശേഖരിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല . പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇതേസമയം, കോടതിയിൽ പൊലീസ് നിരത്തിയത് കൃത്രിമസാക്ഷികളെയാണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.


