അടൂര്‍: പോലീസ് സ്റ്റേഷനും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തു ബന്ധമുള്ള ക്വാറി നടത്തിപ്പുകാരനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടി. ആളെ അത്ര പരിചയമില്ലാതിരുന്ന എസ്ഐയാണ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ചതു കൊണ്ടു തന്നെ അനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് എടുക്കേണ്ടി വന്നു. ഇതോടെ പ്രകോപിതനായ ക്വാറി ഉടമ പൊലീസിന് താന്‍ നല്‍കുന്ന സേവനങ്ങളുടെയും മാസപ്പടിയുടെയും കണക്ക് വിളിച്ചു പറഞ്ഞു. സംഭവം വിവാദമായതോടെ എസ്പി നേരിട്ട് അന്വേഷണം ആരംഭിച്ചു. ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ക്വാറി നടത്തിപ്പുകാരന്റെ മൊഴിയെടുക്കും. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു പക്ഷിയുടെ പേരില്‍ അറിയപ്പെടുന്ന ക്വാറി നടത്തിപ്പുകാരനാണ് പ്രതി.

വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ്.ഐയാണ് ക്വാറി നടത്തിപ്പുകാരനെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടു വന്നത്. ഇയാളുമായി അടുത്തു പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഒക്കെ തന്നെ കേസ് ഒഴിവാക്കി വിടുന്ന കാര്യത്തില്‍ നിസഹായരായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ക്വാറി ഉടമ താന്‍ പോലീസുകാര്‍ക്ക് നല്‍കുന്ന കാശിന്റെ കണക്ക് വിളിച്ചു പറഞ്ഞത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇയാളോട് വിശദമായ കണക്ക് ആരാഞ്ഞു. തനിക്ക് അറിയാവുന്നതില്‍ കൂടുതല്‍ തുക വന്നിട്ടുണ്ടെന്ന് കണ്ട് അദ്ദേഹവും ഞെട്ടിയത്രേ.

ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഡിവൈ.എസ്.പി ഇയാളുടെ ചെലവില്‍ അടൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കാര്യവും വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. വാടക വീട് എടുക്കാന്‍ നേരം വലിയ മതിലും ഗേറ്റുമുള്ള വീട് വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥന് പട്ടിയെ വളര്‍ത്താനുണ്ടത്രേ. കേസ് ഒഴിവാക്കുന്നതിന് വേണ്ടി ഈ ഡിവൈ.എസ്.പിയും ഇടപെട്ടിരുന്നുവെന്ന് പറയുന്നു. നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞത്.

ക്വാറി നടത്തിപ്പുകാരന്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. വിവാദമായ ഒരു ക്വാറിയില്‍ പാര്‍ട്ണര്‍ഷിപ്പ്് നേടിയിട്ടുണ്ട്. വലിയൊരു ക്വാറി ഉടമയുടെ ബിനാമി കൂടിയാണ് എന്നു പറയുന്നു. താന്‍ പോലീസിന്റെയും പാര്‍ട്ടിയുടെയും അടുത്തയാളാണെന്ന് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. പോലീസ് പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ക്ക് പരിചയമില്ലാതെ പോയതാണ് ഇയാള്‍ക്ക് വിനയായത്.

സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി വി. അജിത്ത് നേരിട്ട് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് എഡിജിപിക്ക് സമര്‍പ്പിക്കും. ആരോപണം ഉന്നയിച്ച ക്വാറി നടത്തിപ്പുകാരന്റെ മൊഴിയും രേഖപ്പെടുത്തും. താന്‍ നല്‍കിയ തുകയുടെ കണക്കുകള്‍ കൈമാറുമെന്നാണ് ക്വാറി നടത്തിപ്പുകാരന്റെ നിലപാട്. ആരോപണ വിധേയനായ പത്തനംതിട്ടയിലെ ഡിവൈ.എസ്.പിയെ വിളിച്ചു വരുത്തി എസ്പി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.