തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥിനെ സസ്‌പെന്റ് ചെയ്ത് ഗവർണ്ണർ. ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അസാധാരണ നടപടി. സർവകലാശാല ക്യാംപസിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ ഗൗരവത്തിലാണ് രാജ് ഭവൻ എടുത്തിരിക്കുന്നത്.

സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാലാ വിസിക്ക് വൻ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. കോളേജ് ഡീനിനെതിരേയും ചാൻസലർ നടപടി എടുക്കും. താൽകാലിക വിസിയെ ചുമതലപ്പെടുത്തി വിശദ അന്വേഷണം നടത്തും. അതിന് ശേഷമാകും ഡീനിനെതിരായ നടപടി. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ഹൈക്കോടതിയുടെ ജഡ്ജിയുടെ നേതൃത്വത്തിലെ അന്വേഷണം ആണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് കത്തയക്കുകയും ചെയ്തുവെന്നാണ് സൂചന.

സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുത വീഴ്ചയുണ്ടായി എന്നാണ് ഗവർണർ പറയുന്നത്. പൂക്കോട് ക്യാമ്പസിൽ എസ് എഫ് ഐ-പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടുണ്ടെന്നും ഗവർണ്ണർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വൈസ് ചാൻസലറെ പുറത്താക്കുന്നത്. അടിയന്തര അന്വേഷണത്തിനാണ് ഉത്തരവ്. കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ വീട്ടിൽ ഗവർണ്ണർ എത്തിയിരുന്നു. അതിന് ശേഷം വിശദ പരിശോധനകൾ നടത്തി. ഉടൻ വിസിയെ സസ്‌പെന്റ് ചെയ്യുന്ന തീരുമാനവും എടുത്തു.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകിയതും അസാധാരണമാണ്. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സാധാരണ മന്ത്രിസഭയാണ് ജ്യൂഡീഷ്യൽ അന്വേഷണത്തിന് ഇടപെടലുകൾ നടത്താറുള്ളത്.

സിദ്ധാർഥന്റേതുകൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്ഐ പിഎഫ്‌ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുന്നെന്നും ഗവർണർ പറഞ്ഞു.