ഇടുക്കി: ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി ഇടുക്കി രൂപതയിലെ വൈദികൻ. കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെൻ തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ബിജെപിയുടെ അംഗത്വത്തിലേക്ക് ഒരു വൈദികൻ കടന്നുവരുന്നത്. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയിൽനിന്ന് താൽക്കാലികമായി മാറ്റിയെന്ന് ഇടുക്കി രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി വൈദികനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ല എന്നും ഫാ.കുര്യാക്കോസ് മറ്റം പ്രതികരിച്ചു. മൂന്നുവർഷം മുൻപാണ് ഫാദർ കുര്യാക്കോസ് മറ്റം മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വികാരിയായി എത്തുന്നത്.

വരുന്നവർഷം ഇടവക ഭരണങ്ങളിൽ നിന്ന് വിരമിക്കുന്ന ഫാദർ കുര്യാക്കോസ് മറ്റം നാലുദിവസം മുൻപാണ് ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ, ന്യൂനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പോളി എന്നിവരിൽ നിന്നും ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. തുടർന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് കെ എസ് അജി മങ്കുവയിലെത്തി വൈദികനെ ഷാൾ അണിയിച്ച പാർട്ടിയിലേക്ക് സ്വീകരിച്ചു.

40 വർഷങ്ങൾക്കു മുൻപ് സിപിഎം നയിച്ച ജാഥക്ക് നൽകിയ സ്വീകരണ യോഗത്തിലും തനിക്ക് പങ്കെടുത്ത് അധ്യക്ഷനാകാൻ കഴിഞ്ഞിട്ടുണ്ട് എന്നും ഫാ.കുര്യാക്കോസ് മറ്റം പറഞ്ഞു. അതേസമയം കത്തോലിക്കാ സഭയിലെ വൈദികർക്ക് പാർട്ടിയിൽ അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കുന്നതിന് അധികാരമില്ല എന്നും ഫാദർ കുര്യാക്കോസ് മറ്റത്തിനെതിരെ നടപടി ഉണ്ടാകും എന്നും രൂപത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ബിജെപി ഇടുക്കി മണ്ഡലം പ്രസിഡണ്ട് സുരേഷ് എസ് മീനത്തേരിയിൽ ഇടുക്കി മണ്ഡലം ജനറൽ സെക്രട്ടറി നോബി ഇ എഫ് ,സോജൻ പാണം കുന്നേൽ, സുധൻ പള്ളിവിളാകത്ത് സുരേഷ് തെക്കേക്കൂറ്റ് എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം എത്തിയിരുന്നു.