കോട്ടയം: ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചെന്നും വാട്‌സാപ് സന്ദേശത്തില്‍ പൃഥ്വിരാജ് പറഞ്ഞു. നടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍. നടി അറിയിക്കും വരെ താനൊന്നും അറിഞ്ഞില്ലെന്ന വിശദീകരണമാണ് പൃഥ്വിയുടേത്.

”അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എംപുംരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു” എന്നാണു പൃഥ്വിരാജിന്റെ പ്രതികരണം. ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടെയായിരുന്നു പീഡനം. എന്നാല്‍ തന്റെ സെറ്റില്‍ നടന്ന പീഡനം കേസായിട്ടും നടി പറഞ്ഞപ്പോള്‍ മാത്രാണ് പൃഥ്വി അറിഞ്ഞതെന്നതാണ് വസ്തുത. ബ്രോ ഡാഡിയ്ക്ക് ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റിയുണ്ടായിരുന്നോ എന്നതും ഉയരുന്ന ചോദ്യമാണ്. നേരത്തെ പൃഥ്വിയെ ഒന്നും നേരത്തെ താന്‍ അറിയിച്ചില്ലെന്ന് നടിയും വെളിപ്പെടുത്തിയിരുന്നു.

പീഡിപ്പിച്ചു നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.

സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി. അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി.

ഈ വിവാദം ആളി കത്തുമ്പോഴാണ് നടിയുടെ വിശദീകരണം എത്തിയത്. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിലെ പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു. പിന്നീട് എമ്പൂരാന്‍ ചിത്രത്തിലും സഹ സംവിധായകനായി മന്‍സുര്‍ റഷീദിനെ ഉള്‍പ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഇയാളെ എമ്പൂരാന്റെ സെറ്റില്‍ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. യുവതിയുടെ പരാതിയില്‍ കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂര്‍ റഷീദിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. 2021 ആഗസ്റ്റ് എട്ടിനാണ് പീഡനം നടന്നത്. ബ്രോഡാഡി സിനിമയില്‍ വിവാഹ സീന്‍ ഷുട്ട്‌ചെയ്യാനായി ഹൈദരാബാദിലെ മലയാളി അസോസിയേഷന്‍ അറിയിച്ചതു പ്രകാരമാണ് യുവതി അഭിനയിക്കാനെത്തെയത്. ഷുട്ടിംഗിന്റെ ഭാഗമായി ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മന്‍സുര്‍ റഷീദ് യുവതിയെ പീഡനത്തിനിരയാക്കിയത്.

മുറിയിലെത്തിയ മന്‍സൂര്‍ റഷീദ് കോള നല്‍കുകയും ഇത് കുടിച്ച് ബോധരഹിതയായ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി ആരോപിച്ചത്. പിന്നീട് നഗ്‌ന ചിത്രം കാട്ടി പലപ്പോഴായി ആറര ലക്ഷത്തോളം രുപ തട്ടിയെടുത്തതായും യുവതി പറയുന്നു.