- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇത് നാണക്കേട്; 'കണ്ണിനു പകരം കണ്ണ് എന്ന നിലപാട് ലോകത്തെ മുഴുവൻ അന്ധരാക്കുന്നു'; ഇന്ത്യ ഇതുവരെ നിലകൊണ്ട നിലപാടിനെതിരായ നടപടി; ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ നിന്ന് ഇന്ത്യവിട്ടുനിന്നത് ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് ലജ്ജാകരമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം ഇതുവരെ നിലകൊണ്ട നിലപാടിനെതിരായ നടപടിയാണ് ഇതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജോർദാന്റെ നേതൃത്വത്തിൽ കൊണ്ടുവന്നപ്രമേയത്തെ 120 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തിരുന്നു. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഗസ്സയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കാനുള്ള തടസങ്ങൾ ഉടനടി നീക്കണം. അടിയന്തര വെടിനിർത്തൽ വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
'കണ്ണിനു പകരം കണ്ണ് എന്ന നിലപാട് ലോകത്തെ മുഴുവൻ അന്ധരാക്കുന്നു'- പ്രിയങ്ക ഗാന്ധി എ്കസ്് പ്ലാറ്റ്ഫോമിൽ കുറിച്ചു. വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടുനിന്ന നടപടി തന്നിൽ ഞെട്ടലുണ്ടാക്കിയെന്നും നിലപാട് ലജ്ജാകരമാണെന്നും പ്രിയങ്ക പറഞ്ഞു. നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളിൽ സ്ഥാപിതമായതാണ്, സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ത്യജിച്ചാണ് ഈ തത്വങ്ങൾ ഉയർത്തിപ്പിടിച്ചത്, ഈ തത്വങ്ങൾ നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമാണെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തി. സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും അതിനാലാണ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. യുഎൻ പ്രമേയത്തെ കണക്കിലെടുക്കാതെ ഇസ്രയേൽ മുന്നോട്ട് പോകുന്നത് വലിയ പ്രതിസന്ധിയായി മാറും. ഗസ്സയിലെ യുദ്ധത്തിൽ സാധാരണക്കാർ മരിച്ചു വീഴുന്ന സാഹചര്യത്തിലാണ് യുഎൻ നീക്കം. ഇതോടെ താൽകാലിക വെടിനിർത്തൽ എങ്കിലും സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ഗസ്സയിലെ അൽ ഷിഫ, ഇന്തോനേഷ്യ ആശുപത്രികൾക്ക് സമീപവും ബ്രീജിലെ അഭയാർത്ഥി ക്യാമ്പിന് സമീപവും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്. കരമാർഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതൽ തുടങ്ങുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗസ്സയിൽ ടാങ്കുകൾ ഉൾപ്പെടെ വിന്യസിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരയുദ്ധമാണ് ഇസ്രയേൽ പദ്ധതികളിലുള്ളത്.
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകർന്നു. മൊബൈൽ, ഇന്റർനെറ്റ് സംവിധാനം പൂർണമായി തകർന്നു എന്ന് മൊബൈൽ സർവീസ് കമ്പനി സ്ഥിരീകരിച്ചു. ഇന്റർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചതായി ഹമാസും ആരോപിച്ചു. വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉൾപ്പെടെ ആശുപത്രിയിൽ എത്തിക്കാൻ ആകാത്ത സാഹചര്യമാണ്. ഇതിനിടെയാണ് യുഎൻ പ്രമേയം എത്തുന്നത്.
ഇസ്രയേൽ ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നാണ് സൂചന. വെടി നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയ്ക്കു വൈകാതെ വഴിയൊരുങ്ങുമെന്നു ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രയേൽ വെടി നിർത്തിയാൽ മാത്രം ബന്ദികളെ മോചിപ്പിക്കാമെന്നാണു ഹമാസ് നിലപാട്. ഈ ഫോർമുല ഇസ്രയേൽ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.
അതിനിടെ ഗസ്സയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗസ്സയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു.