മലപ്പുറം: ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു പത്തനംതിട്ട എസ്പി എസ്.സുജിത്ദാസ് നടത്തിയ ഫോണ്‍ സംഭാഷണം വിവാദത്തില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത്കുമാര്‍ പൊലീസില്‍ സര്‍വശക്തനാണ്. ഒരുകാലത്തു പൊലീസില്‍ ശക്തനായിരുന്ന ഐജി പി.വിജയനെ തകര്‍ത്തതു അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണു ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സുജിത്ദാസ് പറയുന്നു. ഇതിനൊപ്പം മറുനാടനുമായി ബന്ധപ്പെട്ട് പച്ചക്കള്ളങ്ങളും അന്‍വര്‍ പറയുന്നു. പോലീസില്‍ ഭിന്നത രൂക്ഷമാണെന്ന് വരുത്തുന്നതാണ് ഈ സംഭവം. പോലീസില്‍ വന്‍ അഴിച്ചു പണിക്കും ഇത് കളമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാണ് ഈ വിവാദം.

മലപ്പുറം, പാലക്കാട്, തൃശൂര്‍ എസ്പിമാരെ അധിക്ഷേപിക്കുന്ന രീതിയില്‍ പത്തനംതിട്ട എസ്പി സംസാരിക്കുന്നതും ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ വ്യക്തം. പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ പി.വി.അന്‍വര്‍ സംഭാഷണത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കു പരിഗണന ലഭിക്കാത്ത രീതിയിലേക്കു മാറിയതോടെ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതു നിര്‍ത്തിയെന്നാണ് അന്‍വര്‍ പറയുന്നത്. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്വലയത്തിലാണെന്ന് അന്‍വര്‍ പറയുമ്പോള്‍ സുജിത്ദാസ് അതു ശരിവയ്ക്കുന്നു. 'അതിനല്ലേ ആ പൊട്ടനെ അവിടെ എസ്പിയായി ഇരുത്തിയിരിക്കുന്നത്. അയാള്‍ കല്ലും മണലും പിടിച്ചുനടക്കും' മലപ്പുറം എസ്പിയെക്കുറിച്ചു സുജിത്ദാസിന്റെ വാക്കുകള്‍. എം.ആര്‍.അജിത്കുമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്‍വര്‍ പറയുമ്പോള്‍ എംഎല്‍എക്കു മാത്രമല്ലേ ആ വിചാരമുള്ളൂ, പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അതില്ലല്ലോയെന്നാണു സുജിത്ദാസിന്റെ മറുപടി.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ ചാനല്‍ ഉടമയ്ക്കു പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് അജിത്കുമാറാണെന്ന് അന്‍വര്‍ ആരോപിക്കുന്നു. 'ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആര്‍.അജിത്കുമാറാണ്. അദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറി ശശി സാറിന്റെ വലംകയ്യാണ്. ഇത് ഇങ്ങനെ വേണമെങ്കില്‍ ചുരുക്കിപ്പറയാം' സുജിത്ദാസ് പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. പോലീസിലെ ഉന്നതര്‍ക്കെതിരേ ആരോപണമുന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ കുത്തിയിരുപ്പു സമരം ചര്‍ച്ചയായിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് പി.വി. അന്‍വര്‍ വെള്ളിയാഴ്ച പകല്‍ രണ്ടുമണിക്കൂര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിനുമുന്‍പില്‍ കസേരയിട്ടിരുന്നത്.

2021-ല്‍ എസ്. സുജിത് ദാസ് ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്ത് ക്യാംപ് ഓഫീസില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് രാവിലെ പത്തോടെ എം.എല്‍.എ. സമരം തുടങ്ങിയത്. മുറിച്ച മരത്തിന്റെ കുറ്റികള്‍ കാണണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് അന്‍വര്‍ ഇവിടെ എത്തിയിരുന്നെങ്കിലും പോലീസ് കടത്തിവിട്ടില്ല. നേരത്തേ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എം.എല്‍.എ. ജില്ലാ പോലീസ് മേധാവിയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് എം.എല്‍.എ. ആവശ്യങ്ങളടങ്ങിയ പോസ്റ്ററുകളുമായി ക്യാംപ് ഓഫീസിനു മുന്‍പിലെത്തിയത്. 12-ന് സമരം അവസാനിപ്പിച്ചശേഷം സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസുമായി സംസാരിച്ചു. വൈകീട്ട് മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി പോലീസിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീടു പിന്മാറി. ഇതിന് ശേഷം കൂടുതല്‍ ഓഡിയോ പുറത്തുവന്നു. ഇടത് എം.എല്‍.എ.യുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേയാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അന്‍വറിനെ സി.പി.എം. ഓഫീസിലേക്ക് വിളിപ്പിച്ചതാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ജില്ലാസെക്രട്ടറി നിഷേധിച്ചു. അദ്ദേഹം സ്വയം വന്നതാണെന്നു പറഞ്ഞ ഇ.എന്‍. മോഹന്‍ദാസ് സമരം നടത്തിയ അന്‍വറിനെ തള്ളാനോ കൊള്ളാനോ തയ്യാറായില്ല. പാര്‍ട്ടിയുമായി ആലോചിച്ചല്ല അന്‍വര്‍ സമരംനടത്തിയതെന്നും പ്രതികരിച്ചു.

ഇടക്കിടെ അതിവിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം അപഹാസ്യനാവുക എന്നത് നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വറിന്റെ ഒരു പതിവ് രീതിയാണ്. തന്റെ നിയമവിരുദ്ധമായ തടയണയും, ഫാന്റസി പാര്‍ക്കുമൊക്കെ വിവാദമായപ്പോള്‍, ഈ സമരത്തിന്റെയൊക്കെ പിന്നില്‍, കേരളത്തിലെ കാര്‍മേഘങ്ങള്‍ ജപ്പാന്‍ അടിച്ചുമാറ്റുന്നതിനുവേണ്ടി നടന്ന ഗൂഢാലോചനയാണെന്ന്, പറഞ്ഞ വിഡ്ഡിത്തത്തിലുടെയാണ് ഇദ്ദേഹം ചരിത്രത്തില്‍ ഇടം പിടിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, 150 കോടി രൂപ ആംബുലന്‍സിലൂടെ കടത്തി, കേരളത്തിലെത്തിക്കുന്നുവെന്ന്, അന്‍വര്‍ ആരോപിച്ചിരുന്നു. ഈ 150 കോടിരൂപ, നിക്ഷേപിക്കുന്നതിനായി കര്‍ണ്ണാടകയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി എന്നും അമ്പൂക്ക പറഞ്ഞു. ലോക ചരിത്രത്തില്‍ ഇങ്ങനെ ഒരു അഴിമതി ആരോപണം മറ്റാരും നടത്തിയിട്ടുണ്ടാവില്ല. അതുപോലെ തന്നെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വിദേശ രാജ്യങ്ങളിലിരുന്ന് പ്രത്യേക സംവിധാനങ്ങള്‍ വഴി പൊലീസിന്റെ വയര്‍ലെസ് സംവിധാനം, ചോര്‍ത്തിയെന്നത് അടക്കമുള്ള ഭ്രാന്തന്‍ ആരോപണങ്ങളും പി വി അന്‍വര്‍ ഉന്നയിച്ചിരുന്നു. ഇതിന് പുതിയ ഭാഷ്യം നല്‍കുമ്പോള്‍ പോലീസിനേയും ആരോപണ നിഴലിലാക്കുന്നു.

നേരത്തെ മറുനാടനെ താഴെ ഇറക്കുമെന്നും, പൂട്ടിക്കെട്ടുമെന്നുമൊക്കെ പറഞ്ഞു നടന്ന, അമ്പൂക്കയ്ക്ക് അതിനൊന്നും കഴിയാതെ വന്നതോടെ വീണ്ടും ഒറ്റനോട്ടത്തില്‍ ചിരിച്ചുപോവുന്ന ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കയാണ്. ഇപ്പോള്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച്, പിണറായി വിജയന്‍ സര്‍ക്കാറിന്റെ പൊലീസിനെ തന്നെ പി വി അന്‍വര്‍ പ്രതിക്കൂട്ടിലാക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ലൈംഗിക പീഡനങ്ങള്‍ പുറത്താവുകയും, മുകേഷ് എംഎല്‍എയുടെ രാജിക്കായി പ്രതിപക്ഷം മറുവിളികൂട്ടുകയും ചെയ്യുന്ന ഈ സമയത്ത്, സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സെല്‍ഫ് ഗോളാണ്, പി വി അന്‍വറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇപ്പോള്‍ മലപ്പുറം എസ്പിയുമായി തെറ്റിയ പി വി അന്‍വര്‍ അദ്ദേഹത്തിന്റെ ഓഫീസിനുമുന്നില്‍ സമരം നടത്തുകയാണ്. ആ സമരപന്തലില്‍ എഴുതിവെച്ചിരിക്കുന്ന ഒരു വാചകം ഇങ്ങനെയാണ്. 'അതീവരഹസ്യമായ പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത, മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലിവാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എം ആര്‍ അജിത്കുമാറിനെ, സസ്പെന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുക''. ഈ ആരോപണം പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും പി വി അന്‍വര്‍ ആവര്‍ത്തിച്ചു. -'കേരളത്തിലെ പൊലീസിനെ ക്രിമിലൈസ് ചെയ്യുന്നതില്‍ നേതൃത്വം നല്‍കുന്നത് ഈ അജിത്കുമാര്‍ ആണ്. പല ഘട്ടങ്ങളിലും ഗവണ്‍മെന്റും പാര്‍ട്ടിയും പ്രതിസ്ഥാനത്ത് ആവാന്‍ കാരണം ഇദ്ദേഹത്തിന്റെ നടപടികളും നിലപാടുകളുമാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഉണ്ടായപ്പോള്‍, ഷാജന്‍ സ്‌കറിയയുടെ ആളുകള്‍ എം ആര്‍ അജിത്ത്കുമാറിനെ സമീപിച്ചു. രണ്ടുകോടി രൂപ ഓഫര്‍ ചെയ്തു. ആദ്യം ഒരുകോടി കൊടുത്തു. പിന്നെ 50 ലക്ഷം കൊടുത്തു. അതിനുശേഷമുള്ള 50 ലക്ഷം കൊടുത്തിട്ടില്ല. അതിന്റെ പേരില്‍ തര്‍ക്കം നടക്കയാണ്. ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ വരാന്‍ പോവുകയാണ്. '- പി വി അന്‍വര്‍ പറയുന്ന കള്ളം ഇങ്ങനെയാണ്.

അതിനിടെ മൂന്‍ മലപ്പുറം എസ് പി സുജിത് ദാസുമായി, പി വി അന്‍വര്‍ സംസാരിക്കുന്ന ഒരു ഓഡിയോ റിപ്പോര്‍ട്ടര്‍ ടീവി പുറത്തുവിട്ടിരുന്നു. മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫിസിലെ മരം മുറിച്ച് കടത്തിയെന്ന് നേരത്തെ പി വി അന്‍വര്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി പിന്‍വലിക്കാനായിട്ടാണ്, സുജിത് ദാസ് അന്‍വറിനെ വിളിച്ചപ്പോഴും ഗുരുതരമായ ആരോപണമാണ് അജിത്കുമാറിനെ കുറിച്ച് പറയുന്നത്. സേനയില്‍ അജിത്ത് കുമാര്‍ സര്‍വ്വശക്തനാണെന്നും എല്ലാകാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇദ്ദേഹമാണെന്നും സുജിത് ദാസ് പറയുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത്ത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ് എന്ന് സുജിത് ദാസ് പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ അഭ്യന്തര വകുപ്പ് അടിമുടി കുത്തഴിഞ്ഞ് കിടക്കയാണെന്നും, ഉന്നതരായ ഐപിഎസ് ഓഫീസര്‍മാര്‍ തമ്മില്‍ കടുത്ത ചേരിപ്പോര് നടക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭരണകക്ഷി എംഎല്‍എ തന്നെ അക്കാര്യം സ്ഥിരീകരിക്കയാണ്. ഫലത്തില്‍ സര്‍ക്കാറിനെ അടിക്കാനുള്ള വടി പ്രതിപക്ഷത്തിന് കൊടുക്കയാണ് അന്‍വര്‍ ചെയ്യുന്നത്.

മറുനാടന്‍ പൂട്ടാന്‍ പറ്റാത്തതിന്റെ ജാള്യത

എന്നാല്‍ ഈ ആരോപണങ്ങള്‍ അമ്പൂക്കയുടെ പതിവ് വിഡ്ഢിത്തമായി കണ്ടാല്‍ മതിയെന്ന് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വീഡിയോയിലുടെ പ്രതികരിച്ചു. പ്രതികരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്- 'വരും തലമുറ, ഏറ്റവും വിചിത്ര കഥാപാത്രമായി ആഘോഷിക്കാന്‍ പോവുന്നത് പി വി അന്‍വര്‍ എന്ന നിലമ്പൂര്‍ എംഎല്‍എയെ ആവും എന്ന് തീര്‍ച്ച. കാരണം കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു എംഎല്‍എ ഉണ്ടായിട്ടില്ല. കേരളത്തിലെ ഇരുണ്ട കാലഘട്ടമായി പിണറായിയുടെ ഭരണം വിശേഷിപ്പിക്കപ്പെടുമ്പോള്‍, ആ കാലഘട്ടത്തിലെ ഏറ്റവും വിചിത്ര കഥാപാത്രമായി ചരിത്രത്തില്‍ രേഖപ്പെടുത്തുക പി വി അന്‍വറിന്റെ പേര് ആയിരിക്കും. അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവര്‍ത്തിയും അത് തെളിയിക്കുന്നു. വാ എടുത്താല്‍ മുഴുവന്‍ വൃത്തികേടുകളും വിഡ്ഢിത്തങ്ങളുമാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ കുറേക്കാലമായി പിണറായി വിജയന്റെ എല്ലാ തോന്ന്യാസങ്ങള്‍ക്കും കൂട്ടുനില്‍ക്കയും, ഏത് നിരപരാധിയെയും ജയിലടക്കാന്‍ അങ്ങേയറ്റംവരെ പോവുകയും ചെയ്ത്, പൊലീസിന്റെ മനോവീര്യം ഇല്ലാതാക്കിയ ആളാണ് അജിത്കുമാര്‍. ആ അജിത്കുമാര്‍ രണ്ടുകോടി രൂപ മറുനാടന്‍ ഷാജനില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടത്ര. അങ്ങനെയാണെങ്കില്‍ കൈക്കൂലി വാങ്ങിയ എഡിജിപിയെ അറസ്റ്റ് ചെയ്ത് ജയിലിടക്കാന്‍ പൊലീസ് ആസ്ഥാനത്തല്ലേ സത്യഗ്രഹം ഇരിക്കണ്ടത്. മലപ്പുറം എസ് പിയുടെ ഓഫീസിലാണോ? ഇതിനുപിന്നില്‍ മറ്റ് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. മറുനാടനെ പൂട്ടിക്കെട്ടാന്‍ പിണറായി വിജയന്‍ തീരുമാനമെടുത്തപ്പോള്‍, അതില്‍ പോസ്റ്റര്‍ ബോയിയുടെ റോള്‍ ഏറ്റെടുത്തത് പി വി അന്‍വറാണ്. അന്ന് എംആര്‍ അജിത്ത്കുമാര്‍ ആ ദൗത്യത്തിനായി ചുമതലപ്പെടുത്തിയത്, ഇപ്പോള്‍ മലപ്പുറം എസ് പിയായ ശശിധരന്‍ എന്ന ഡിസിപിയെ ആയിരുന്നു. പക്ഷേ ദൈവാനുഗ്രഹത്താല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയിലാണ് അന്‍വര്‍ ശശിധരന്റെ പുറത്ത് കയറുന്നത്.

പി വി അന്‍വര്‍ ആഗ്രഹിക്കുന്നത് പിണറായി വിജയനും പാര്‍ട്ടിക്കാരും പറയുന്നത് ചെയ്യുന്ന ഒരു അടിമക്കൂട്ടമായി പൊലീസ് മാറണം എന്നാണ്. അവര്‍ അങ്ങനെ ആണുതാനും. പക്ഷേ ദൈവം എപ്പോഴും അവര്‍ക്ക് വിജയം കൊടുക്കാതെ വരുമ്പോള്‍ ആ നിരാശ മറച്ചുവെക്കാന്‍ വേണ്ടി ഈ വൃത്തികേടിന് കൂട്ടുനിന്ന പൊലീസുകാര്‍ക്കെതിരെ പോലും സമരം പ്രഖ്യാപിക്കുന്ന തരത്തില്‍, അന്‍വര്‍ മാറിയിരിക്കുന്നു.- ഷാജന്‍ സ്‌കറിയ ചൂണ്ടിക്കാട്ടി.