മലപ്പുറം: സ്വന്തം റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ മലയോര ഹൈവേയുടെ അലൈന്മെന്റ് അട്ടിമറിച്ചുവെന്ന ആരോപണം ചർച്ചകളിൽ. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ്. ജോയിയാണ് ഗുരുതര ആരോപണം ഉന്നയിക്കുന്നത്. അൻവറിനെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കും. ഇതിന്റെ സൂചനയാണ് വി എസ് ജോയിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

പി.വി. അൻവർ എംഎ‍ൽഎ.യുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. അനുബന്ധ രേഖകളിലെ പിഴവ് തിരുത്തി അപേക്ഷിക്കാൻ നിർദ്ദേശിച്ചതായി പഞ്ചായത്ത് കോടതിയിൽ വ്യക്തമാക്കി. ലൈസൻസില്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് കോടതിയും ചോദിച്ചു. ഇതിൽ വിശദീകരണം തേടിയ ജസ്റ്റിസ് വിജു എബ്രഹാം ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദവുമെത്തുന്നത്.

പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വിശദീകരിക്കാൻ പഞ്ചായത്തിനോട് കഴിഞ്ഞദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് അടച്ചുപൂട്ടിയ പി.വി.ആർ. നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്.

ഇതിനൊപ്പമാണ് കക്കാടംപൊയിലിൽ നിലമ്പൂർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാർക്കും വില്ലകളും ഏക്കർ കണക്കിനു ഭൂമിയും കോടികൾക്കു വിൽക്കാനും റിയൽ എസ്റ്റേറ്റ് താൽപര്യം സംരക്ഷിക്കാനും അലൈന്മെന്റിൽ തിരിമറി നടത്തിയിരിക്കുകയാണെന്നാണ് ആരോപണം സജീവമാകുന്നത്. കൊച്ചി ബെംഗളൂരു ദൂരം നിലവിലുള്ളതിനേക്കാൾ ഒന്നര മണിക്കൂർ ലഭിക്കാൻ കഴിയുന്ന, നാളെ ഒരു ടൂറിസം കോറിഡോർ ആയി മാറുമായിരുന്ന ഈ നാടിന്റെ സ്വപ്ന പദ്ധതി എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിനു മുൻപിൽ പൊലിഞ്ഞെന്നാണ് വി എസ്. ജോയിയുടെ ആരോപണം.

കാസർകോട് നന്ദാരപ്പടവിൽനിന്ന് ആരംഭിച്ച് വയനാട്ടിൽ എത്തി മേപ്പാടി മുണ്ടേരി അമരമ്പലം മണ്ണാർക്കാട് വഴി പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കുന്ന രീതിയിൽ ആണ് 2015ൽ യുഡിഎഫ് സർക്കാർ മലയോര ഹൈവേയുടെ അലൈന്മെന്റ് തയറാക്കിയിരുന്നതെന്ന് ജോയി ചൂണ്ടിക്കാട്ടി. എന്നാൽ, അൻവർ ഇടപെട്ട് മേപ്പാടിയിൽനിന്ന് കള്ളാടി ടണൽ വഴി ആനക്കാംപൊയിലിൽ എത്തി കക്കാടംപൊയിലിൽ എത്തുന്ന രീതിയിൽ അലൈന്മെന്റ് അട്ടിമറിച്ചിരിക്കുകയാണെന്നാണ് ഫേസ്‌ബുക് കുറിപ്പിലൂടെ ജോയിയുടെ ആരോപണം.

വി എസ്. ജോയിയുടെ കുറിപ്പിന്റെ പൂർണരൂപം:

മലയോര ഹൈവേയുടെ അലൈന്മെന്റ് അട്ടിമറിച്ച നിലമ്പൂർ എംഎൽഎയുടെ അഴിമതിക്കെതിരെ പ്രതിഷേധം. കാസർകോട് നന്ദാരപ്പടവിൽനിന്ന് ആരംഭിച്ച് വയനാടിൽ എത്തി മേപ്പാടിയിൽനിന്ന് മുണ്ടേരി വഴി അമരമ്പലം എത്തി മണ്ണാർക്കാട് വഴി പാലക്കാടു ജില്ലയിലേക്കു പ്രവേശിക്കുന്ന രീതിയിൽ ആണ് യുഡിഎഫ് സർക്കാർ 2015ൽ മലയോര ഹൈവേയുടെ അലൈന്മെന്റ് തയറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മേപ്പാടിയിൽനിന്ന് കള്ളാടി ടണൽ വഴി ആനക്കാംപൊയിൽ എത്തി കക്കാടംപൊയിൽ എത്തുന്ന രീതിയിൽ അലൈന്മെന്റ് അട്ടിമറിച്ചിരിക്കുകയാണ്.

കക്കാടംപൊയിലിൽ നിലമ്പൂർ എംഎൽഎയ്ക്ക് ഉള്ള അമ്യൂസ്മെന്റ് പാർക്കും വില്ലകളും ഏക്കർ ക്കണക്കിനു ഭൂമിയും കോടികൾക്കു വിൽക്കാനും റിയൽ എസ്റ്റേറ്റ് താൽപര്യം സംരക്ഷിക്കാനും അലൈന്മെന്റിൽ തിരിമറി നടത്തിയിരിക്കുകയാണ്.

എംഎൽഎ ആയി വിജയിച്ചപ്പോൾ ആറു മാസം കൊണ്ട് മുണ്ടേരിയിൽനിന്ന് മേപ്പാടിയിലേക്കു റോഡ് ഉണ്ടാക്കി എന്റെ സ്വന്തം ഫോർ വീൽ ജീപ്പ് ഞാൻ സ്വയം ഓടിച്ചു വയനാട് കേറും എന്നു തള്ളിമറിക്കുകയും എന്നിട്ട് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് റോഡിന് അനുമതി നിഷേധിച്ചപ്പോൾ അതിന്റെ പേരിൽ രാഹുൽ ഗാന്ധി എംപിയെ പഴിചാരി രക്ഷപ്പെടാനുമാണ് എംഎൽഎ ശ്രമിച്ചത്.

മലയോര ഹൈവേ വരുമെന്ന മോഹന വാഗ്ദാനം നൽകി പാവപ്പെട്ട ജനങ്ങളുടെ വീടും സ്ഥലവും നഷ്ടപരിഹാരം പോലും നൽകാതെ പിടിച്ചെടുത്ത് 12 മീറ്റർ വീതിയിൽ റോഡ് ഉണ്ടാക്കിയശേഷം വനഭൂമിയോടു ചേർന്നു കിടക്കുന്ന നിലവിൽ ഉള്ള റോഡ് വീതി കൂട്ടാനോ അറ്റകുറ്റപ്പണി നടത്താനോപോലും ശ്രമിക്കാതെ ഈ പദ്ധതി ഉപേക്ഷിച്ചു എന്നാണ് നവകേരള സദസ്സിൽ പരാതി കൊടുത്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കു നൽകിയിക്കുന്ന മറുപടി.

മലയോര ഹൈവേയുടെ ഭാഗമായി ഒരു റീച്ചിൽ നിലമ്പൂർ - കക്കാടംപൊയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. അതിൽ ആർക്കും എതിർപ്പില്ല. പക്ഷേ മുണ്ടേരി മേപ്പാടി വഴിയുള്ള അലൈന്മെന്റ് വനഭൂമിയുടെ പേരിൽ ഉപേക്ഷിച്ചു വനഭൂമിയിലൂടെ തന്നെ ആനാക്കാംപൊയിൽ വഴി പുതിയ പാത കൊണ്ടുവരുമ്പോൾ അതിന്റെ പിറകിൽ എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളും റിസോർട്ട് മാഫിയയുടെ ഇടപെടലും ഉണ്ടെന്ന കാര്യം വ്യക്തമാണ്.

മുണ്ടേരി - മേപ്പാടി മലയോര ഹൈവേയ്ക്കു വനഭൂമി ലഭ്യമാക്കാൻ കേന്ദ വനം വകുപ്പിന്റെ പരിവേഷ് സൈറ്റിൽ നൽകിയ അപേക്ഷ പിഡബ്ല്യുഡി പിൻവലിച്ചിരിക്കുന്നു. എന്നു മാത്രമല്ല, കിഫ്ബിയുടെ പ്രോജക്ടുകൾ വിശദമായി പ്രതിപാദിക്കുന്ന ന്യൂസ്ലെറ്ററിന്റെ ഏറ്റവും പുതിയ ലക്കത്തിൽ മലയോര ഹൈവേയുടെ റീച്ചിൽ മുണ്ടേരി മേപ്പാടി ഒഴിവാക്കിയിരിക്കുന്നു.

കൊച്ചി ബെംഗളൂരു ദൂരം നിലവിലുള്ളതിനേക്കാൾ ഒന്നര മണിക്കൂർ ലഭിക്കാൻ കഴിയുന്ന മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നാളെ ഒരു ടൂറിസം കോറിഡോർ ആയി മാറുമായിരുന്ന ഈ നാടിന്റെ സ്വപ്ന പദ്ധതി എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് താൽപര്യത്തിനു മുൻപിൽ പൊലിഞ്ഞിരിക്കുന്നു.