- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താൻ ശ്രമം; കെപിസിസി മാർച്ച് സംഘർഷത്തിൽ പൊലീസിനെതിരെ അവകാശ ലംഘന നോട്ടീസ്; ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവൽ അനുസരിച്ച് പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപണം

തിരുവനന്തപുരം: കെപിസിസി മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസ് നടപടിക്കെതിരെ അവകാശ ലംഘന നോട്ടീസ്. എപി അനിൽകുമാർ എംഎൽഎയാണ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, വിഡി സതീശനും ഉൾപ്പെടെ പ്രതികളാണ്.
ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവൽ അനുസരിച്ച് പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിക്കാതെയാണ് സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിന് നേരെ പൊലീസ് നടപടി ഉണ്ടായതെന്നും, ഇത് പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താനാണെന്നും നോട്ടീസിൽ ആരോപിക്കുന്നു.
അധമമായ നരഹത്യാശ്രമമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. നോട്ടീസ് സ്പീക്കർക്ക് കൈമാറി. കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിനിടെ നേതാക്കൾ പൊലീസിനെ ആക്രമിച്ചതായിട്ടാണ് എഫ്ഐആറിൽ പറയുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ജെബി മേത്തർ എംപിയാണ് മൂന്നാം പ്രതി.
പൊലീസിനെ ആക്രമിക്കുക, ഫ്ളക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, ജെബി മേത്തർ എംപി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിലും ഡിവൈഎഫ്ഐ അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
അതേസമയം, ഡിജിപി ഓഫീസിലേക്ക് നടന്ന കെ പി സി സി മാർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട് കെ സുധാകരൻ. സ്പീക്കറെ കൂടാതെ പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ഡിജിപി ഓഫീസിലേക്ക് നടന്ന കെ പി സി സി മാർച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താൻ ഉൾപ്പെടെയുള്ള സഹ എംപിമാർക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയർ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നൽകിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് താനുൾപ്പെടെയുള്ള എംപിമാർക്കും ജനപ്രതിനിധികൾക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാനാണ് ശ്രമിച്ചത്.
പൊലീസിന്റെ ഗ്രനേഡ്, ടിയർ ഗ്യാസ് പ്രയോഗത്തിൽ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്.
സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്‌സഭ സ്പീക്കർക്ക് നൽകിയ പരാതിയിൽ കെ. സുധാകരൻ ആവശ്യപ്പെട്ടു.
അപായപ്പെടുത്തുക എന്ന് ലക്ഷ്യത്തോടെയാണ് താനുൾപ്പെടെയുള്ള നേതാക്കളിരുന്ന സ്റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്,ടിയർ ഗ്യാസ് സെൽ പൊട്ടിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. നേതാക്കൾ വേദിയിൽ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. ഇതു തികച്ചും പതിവില്ലാത്ത നടപടിയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരമാണ് പൊലീസിന്റെ ആക്രമണം ഉണ്ടായത്. പൊലീസിനകത്തു ഗുണ്ടകളെ ഇതിനായി തയാറാക്കി നിർത്തിയിരുന്നു. ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ പൊലീസിനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.


