- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിന് സർവീസ്; ഫാൻസുകാർ ആവേശ യാത്രയ്ക്ക്; തടയാൻ വീണ്ടും മോട്ടോർ വാഹന വകുപ്പ് എത്തും; ഡിസംബറിലും 'റോബിൻ ബസ്' ചർച്ച തുടരും; ബേബി ഗിരീഷിന് വീണ്ടും ബസ് കിട്ടുമ്പോൾ

പത്തനംതിട്ട: വീണ്ടും റോബിൻ ബസ് ഫാൻസുകാർ ആവേശത്തിലേക്ക്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ്, ഉടമ ബേബി ഗിരീഷിന് തിരികെ കിട്ടി. പിഴ അടച്ചതിനാൽ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. 82,000 രൂപ പിഴയായി അടച്ചു. ഇതോടെയാണ് വിട്ടു കിട്ടിയത്. വീണ്ടും സർവ്വീസ് തുടങ്ങും. ഏതാണ്ട് ഒരു മാസമാണ് റോബിൻ ബസിന്റെ യാത്ര അധികൃതർ തടഞ്ഞത്.
ചൊവ്വാഴ്ച പുലർച്ചെ ബസ് പത്തനംതിട്ടയിൽ നിന്നും വീണ്ടും കോയമ്പത്തൂരിന് സർവീസ് തുടങ്ങുമെന്നും ഉടമ പറഞ്ഞു. നവംബർ 23-ന് പുലർച്ചെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. പിഴകളെല്ലാം അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ ഉത്തരവ് ഇറക്കിയത്. ആർ.ടി.ഒ.യ്ക്ക് ബസ് പരിശോധിക്കാമെന്നും പൊലീസ് അതിന് വേണ്ട സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിൽ ഉണ്ട്. ഹൈക്കോടതി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് .ബസിലെ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കണമെന്നും കോടതി നിർദേശമുണ്ട്. ബസ് വിട്ടു കിട്ടിയ സാഹചര്യത്തിൽ തകരാറുകൾ പരിഹരിച്ച് വീണ്ടും സർവീസ് തുടങ്ങാനാണ് തീരുമാനം. തടയാൻ മോട്ടോർ വാഹന വകുപ്പും ഉണ്ടാകും. അതുകൊണ്ട് തന്നെ 'റോബിൻ' കളി ഇനിയും തുടരും.
ബസ് 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണു വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റുകയായിരുന്നു.
അതേസമയം ഹൈക്കോടതിയുടെ ഉത്തരവും നിയമവും പാലിച്ചു സർവീസ് നടത്തണമെന്ന് ബസ് വിട്ടുകൊടുത്ത ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമപ്രകാരം സർവീസ് നടത്തിയാൽ കുഴപ്പമില്ല. നിയമം തെറ്റിച്ചു ഓടിയാൽ നടപടി ഉണ്ടാകും. ഇക്കാര്യം ഹൈക്കോടതി പല തവണ പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് ബസ് നടത്തിപ്പുകാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പിഴ ഈടാക്കി ബസ് വിട്ടുനൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി സർവിസ് നടത്തിയതിനാണ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പലതവണ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. വീണ്ടും സർവീസ് പുനരാരംഭിച്ചാലും പിടികൂടുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരുള്ളതെന്നും ബേബി ഗിരീഷ് ആക്ഷേപിച്ചിരുന്നു. അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
റോബിൻ ബസ് ഉടമകളുടെ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. അടുത്ത മാസം അഞ്ചിനു വീണ്ടും പരിഗണിക്കും. നേരത്തെ നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പെർമിറ്റ് റദ്ദാക്കിയത്.
സർക്കാർ നടപടിക്കെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പെർമിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.


