- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല വിമാനത്താവളം റൺവേയിലേക്ക്..? 2570 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ അനുമതി; നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾ പാലിച്ചു മാത്രം പരിവർത്തനം ചെയ്യാൻ നിർദ്ദേശം; വിമാനത്താവളത്തിന് അനുയോജ്യ സ്ഥലമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അംഗീകരിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലാകും

തിരുവനന്തപുരം: ശബരിമല വിമാനത്താവളം റൺവേയിലേക്ക് നീങ്ങുന്നോ? ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ അനുമതി നൽകി. ഇതിൽ നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾ പാലിച്ചു മാത്രമേ പരിവർത്തനം ചെയ്യാവൂ എന്നും സർക്കാർ നിർദ്ദേശിച്ചു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ശുപാർശ ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് പദ്ധതി പ്രദേശം എന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം സമിതി അംഗീകരിച്ചു. ഇതോടെ ഇനി ശബരിമല വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാകും.
പരിസ്ഥിതി ആഘാതങ്ങൾക്കു കൃത്യമായ പരിഹാരം ഉണ്ടാകണം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലെപ്‌മെന്റാണു സാമൂഹിക ആഘാത പഠനം നടത്തിയത്. സാമൂഹിക ആഘാത പഠനത്തിലെ തെറ്റുകളും കുറവുകളും പൊരുത്തക്കേടുകളും സമിതി രേഖപ്പെടുത്തി. തുടർ നടപടികൾ പിഴവുകൾ പരിഹരിച്ചു കൊണ്ടാകണം.
ജനങ്ങളുമായുള്ള ചർച്ചയിലൂടെ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. ജനങ്ങൾ വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി സമിതി അഭിപ്രായം രേഖപ്പെടുത്തി. സമയബന്ധിതമായ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണു ഭൂരിഭാഗം പേരും പദ്ധതിയോടു യോജിച്ചതെന്നും സമിതി പറയുന്നു. പുനരധിവാസത്തിനായി സമഗ്രമായ പാക്കേജ് സർക്കാർ നടപ്പിലാക്കണമെന്നും സമിതി നിർദ്ദേശിച്ചു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന്റെയും ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലെപ്‌മെന്റാണു സാമൂഹിക ആഘാത പഠനം നടത്തിയത്.
ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്‌സ് ചർച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. ഭൂ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ സിവിൽ കേസ് നൽകിയിട്ടുള്ളതിനാൽ ബിലീവേഴ്‌സ് ചർച്ചിന് പണം നൽകില്ല. കേസ് അവസാനിക്കുമ്പോൾ കോടതിയിൽ പണം കെട്ടിവെക്കാനാണ് തീരുമാനം.
നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വരുമാനത്തെയും പ്രവർത്തനത്തെയും ശബരിമല പദ്ധതി ബാധിക്കില്ലെന്ന് നേരത്തേ പഠന റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ശബരിമല പദ്ധതിക്ക് അനുമതി നൽകുന്നതിൽ നിരന്തരം ഉടക്കിട്ട കേന്ദ്ര സർക്കാർ നിലപാടിനെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിട്ടാണ് സംസ്ഥാന സർക്കാർ ലക്ഷ്യം നേടിയതെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ അവകാശ വാദം. ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും കുതിപ്പ് പകരും. 2570 ഏക്കറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന് അരികിലാണ്. പമ്പയിൽനിന്ന് 50 കിലോമീറ്ററും കോട്ടയം ടൗണിൽനിന്ന് 40 കിലോമീറ്ററും മാത്രമാണ് ദൂരം.
സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി 2020 ജൂണിലാണ് വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം ജൂണിലും സമർപ്പിച്ചു. പിന്നാലെ സൈറ്റ് അനുമതിക്കുള്ള രേഖകളും കൈമാറി. ഡിജിസിഎയും എഎഐയും പ്രതിരോധ മന്ത്രാലയവും അനുമതി നൽകി. തുടർന്ന്, 150 കിലോമീറ്റർ പരിധിയിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാതവിലയിരുത്തൽ നടത്താനും മൂന്നാംകക്ഷിയെ ഉൾപ്പെടുത്തി അവ പരിശോധിക്കാനും കെഎസ്‌ഐഡിസിയോട് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സർക്കാർ അധികാരമേറ്റത് മുതൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ ആണ് വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ കോടതി വിധികളും (ഹൈക്കോടതി, സുപ്രീംകോടതി) അടക്കം സഭയ്ക്ക് അനുകൂലമാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാതെ സഭയുടെ സ്ഥലം അതിക്രമിച്ചു കയറാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കാൻ തീരുമാനിച്ചതായി സഭ വ്യക്തമാക്കിയിരുന്നു. ഹാരിസൺ ബിലീവേഴ്‌സ് ചർച്ചിനു വിറ്റ 2263 ഏക്കർ ഭൂമിയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത് എന്നതാണ് വസ്തുത. ഇതിലെ നിയമ പ്രശ്‌നങ്ങളും വിമാനത്താവളത്തെ ബാധിക്കും.
സ്വകാര്യ ദേവസ്വത്തിൽനിന്ന് 1947-ൽ ഹാരിസൺ സ്വന്തമാക്കിയ ഭൂമിയാണിത്. കോട്ടയം - എരുമേലിയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ അനുമതി മധ്യകേരളത്തിലെ വികസന സ്വപ്നങ്ങൾക്ക് ചിറകേകും. രാജ്യാന്തര ഫ്‌ളൈറ്റ് ലാന്റിങ് സാധ്യമാകുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്യുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിലുള്ള കമ്പനിയാണ് വരിക. ശബരിമലയിലെ യാത്രികർക്കും സമീപ ജില്ലകളിലെ പത്തു ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമാകുന്ന രീതിയിൽ ബോയിങ്, ജംബോ വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന റൺവേ ഇവിടെ പണിയാൻ കഴിയും. ഉറച്ച ഭൂമിയാണെന്നതാണ് പ്രത്യേകത. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക.
നേരത്തെ ശബരിമല തീർത്ഥാടർക്കു പ്രയോജനപ്രദമാകുംവിധം ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടർന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതിനു പകരമായാണ് എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലമുണ്ടെന്നു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായി വിമാനത്താവള പദ്ധതിക്കു ഏറെ അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ നെടുമ്പാശേരിയിലും തിരുവനന്തപുരത്തും വിമാനമിറങ്ങുന്ന ശബരിമല യാത്രികർ നാലു മണിക്കൂറിലേറെ യാത്ര ചെയ്താണു പമ്പയിലെത്തുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിലാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതെങ്കിൽ എരുമേലിയിൽ അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാകില്ലെന്നാണ് സർക്കാർ പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തേക്കടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഗവി പോലുള്ള സ്ഥലങ്ങളിലേക്കും വേഗത്തിലെത്താൻ സഞ്ചാരികൾക്കു നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുത്താം.


