പത്തനംതിട്ട: വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. ഇതരസംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായെത്തിയത്. ഉപരോധം മണിക്കൂറുകൾ നീണ്ടു നിന്നു. പേട്ട തുള്ളൽ പാതയടക്കമാണ് തീർത്ഥാടകർ ഉപരോധിച്ചത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്.

തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി-റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി അടക്കം ഇവർ തടഞ്ഞിട്ടു. പ്രതിഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങൾ കടന്നു പോകാൻ പൊലീസ് അനുവാദം നൽകി.

സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിട്ടാൽമതി എന്ന നിലപാടിലാണ് പൊലീസ്.

അതിനിടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നീലിമല വരെ നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പമ്പയിൽ മണിക്കൂറുകൾ ഇടവിട്ടാണ് ഭക്തരെ കടത്തിവിടുന്നത്. 12 മണിക്കൂറിൽ അധികം നേരമാണ് ഭക്തർക്ക് കാത്തിരിക്കേണ്ടതായി വരുന്നത്. ഇടത്താവളങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണ്.

തങ്കയങ്കി ഘോഷയാത്ര; ഡിസംബർ 26ന് പകൽ ഗതാഗത നിയന്ത്രണം

സന്നിധാനം: ഡിസംബർ 26 ന് തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയിൽ പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ തുടരേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതു വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നിലയ്ക്കൽ ഏർപ്പെടുത്തുന്ന ക്രമീകരണം.