കൊച്ചി: രാജ്യത്തിന്റെ ഭരണഘടനാ മൂല്യം സംരക്ഷിക്കണമെന്നും രാജ്യത്തിന്റെ മത ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്നും എസ്.ഡി.പി.ഐ സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭരണ ഘടനയിൽ വിശ്വാസമില്ലാതെ മനുസ്മൃതിയാണ് രാജ്യത്തിന്റെ നിയമം എന്ന് പറഞ്ഞ സംഘ പരിവാറാണ് ഇന്ത്യ ഭരിക്കുന്നത്. അതിനാൽ ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം. എങ്കിൽ മാത്രമേ രാജ്യത്തെ നിലനിർത്താൻ സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ജന മുന്നേറ്റ യാത്ര എറണാകുളം ജില്ലയിലെത്തിയപ്പോൾ മറുനാടനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണ ഘടനയെയും ഫെഡറൽ സംവിധാനത്തെയും സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ബിജെപി ഭരണത്തിലെത്താത്ത സംസ്ഥാനങ്ങളിൽ ഗവർണ്ണർമാരെ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് വളരെ അപകടകരമായ വിദ്വേഷത്തിന്റെ സമീപനമാണ്. ഇതിനെതിരെ ശക്തമായി പോരാടാനാണ് എസ്.ഡി.പി.ഐയുടെ തീരുമാനം. ഇത് ജനങ്ങളിലേക്കെത്തിക്കുവാനാണ് ജനമുന്നേറ്റ യാത്രയുടെ ലക്ഷ്യമെന്നും അഷ്റഫ് മൗലവി പറഞ്ഞു.

ഇടത് സർക്കാർ തീർത്തും പരാജയമാണെന്നും അഴിമതിയും സ്വജന പക്ഷപാതവും ധൂർത്തുമാണ് പിണറായി സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രി ഉൾപ്പെട്ട ചില നിയമ കുരുക്കിൽ കേന്ദ്ര ഗവൺമെന്റിന് വേണ്ടി കേരളത്തിന്റെ പൊതു താൽപ്പര്യത്തെ ബലി കൊടുക്കുന്ന ഒരു മഹാ പ്രതിസന്ധി നില നിൽക്കുന്നുണ്ട്. അതിനാൽ തന്നെ ജന വികാരം എസ്.ഡി.പി.ഐയ്ക്ക് അനുകൂലമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ഇത് വോട്ടുകളായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 14 ന് കാസർകോട് ഉപ്പളയിൽ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും പിന്നിട്ടാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.