തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണർ എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നും അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകരെയും വിമർശിച്ചു. സെനറ്റ് അഗങ്ങളെ തടയാൻ എന്ത് അധികാരമാണ് എസ്എഫ്‌ഐക്ക് ഉള്ളതെന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചില്ല. അത് തുടരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്ത് അയച്ചത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.

കോഴിക്കോട് മിഠായിത്തെരുവ് സന്ദർശനവുമായി ബന്ധപ്പെട്ട് ഗവർണർ പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും കത്തിൽ പറയുന്നു. മിഠായിത്തെരുവിൽ പൊലീസ് സുരക്ഷയില്ലാതെ ഇറങ്ങിയതാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ടതായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും അയച്ചിട്ടുണ്ട്. ഒരു സംസ്ഥാനം വളരെ അപൂർവമായാണ് ഗവർണർക്കെതിരെ രാഷ്ട്രപ്രതിക്ക് കത്ത് അയക്കുന്നത്.