- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക്': ഗവർണർക്ക് നേരേ വീണ്ടും കരിങ്കൊടി കാട്ടി എസ്എഫ്ഐ പ്രവർത്തകർ; പ്രതിഷേധം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകും വഴി; പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽ നിന്നു പുറത്തിറങ്ങുമെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറൽ ആശുപത്രി ജങ്ഷന് സമീപത്ത് വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നാലുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് ഗവർണർ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായിട്ടാണ് ഗവർണർ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ച ഗവർണർ എസ്എഫ്ഐ പ്രതിഷേധം തുടർന്നാൽ താൻ വാഹനത്തിൽ നിന്ന് ഇനിയും പുറത്തിറങ്ങുമെന്നടക്കം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാത്ത സർക്കാർ, മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ അദ്ഭുതമുണ്ടോയെന്നും ചോദിച്ചു.
മൂന്നു തവണ തന്റെ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി. എസ്എഫ്‌ഐ പ്രവർത്തകർ കാറിൽ അടിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ല. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് 48 കേസുകളിൽ പ്രതിയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സർവകലാശാലകളിൽ ചെയ്യുന്നത്. സർവകലാശാലകളിൽ സർക്കാരിനു രാഷ്ട്രീയമായി ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനാൽ എന്തെങ്കിലും ചർച്ചകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി.


