തിരുവനന്തപുരം: കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ. വേദിയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ, താൻ സംസാരിക്കുമ്പോഴാണ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോൺഗ്രസ് പിന്മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശൻ പറഞ്ഞു.

അതേസമയം പൊലീസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ആക്രമണത്തിന് പൊലീസിന് നിർദ്ദേശം നൽകിയത് ആരാണെന്നും മുഖ്യമന്ത്രി പറയണമെന്നും തരൂർ പറഞ്ഞു. പൊലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രതികരിച്ചത് കെമിക്കൽ വെപ്പൺ ആണെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സമര മുഖത്തേക്ക് ശശി തരൂർ എംപി എത്തിയത്. രമേശ് ചെന്നിത്തല അടക്കമുള്ളവർ കെപിസിസി ഓഫീസിൽ എത്തിയിിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെ സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിലും പ്രയോഗിച്ചു.

പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ തിരികെ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്.

നിരവധി തവണ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടർന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. സത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

മുദ്രാവാക്യമുയർത്തിയ പ്രവർത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തി. മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. തുടർന്ന് മാർച്ച് ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയതോടെ വലിയ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്നു തലസ്ഥാനത്തു സമാപിക്കാനിരിക്കെയാണ് കോൺഗ്രസ് രാവിലെ പത്തിന് ഡി.ജി.പി ഓഫിസിലേക്കു മാർച്ച് പ്രഖ്യാപിച്ചത്.

സമാപന നാൾ തന്നെ പ്രതിപക്ഷ പ്രതിഷേധം കൂടി നടക്കുന്നതിനാൽ തലസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്ന് കൂടി കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സമാധാനപരമായ മാർച്ച് ആരംഭിക്കുന്നതിനു മുൻപുതന്നെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.