രുകാലത്ത് അടയും ചക്കരയുമായിരുന്നു, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രപും, ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും. ട്രംപിനെ അധികാരത്തിലേറ്റാനായി, 275 മില്യണ്‍ ഡോളറാണ് മസ്‌ക്ക് ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പ്രചാരണ രംഗത്തും മസ്‌ക്ക് സജീവമായി ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ഫലമായി, ട്രംപ് അധികാരത്തില്‍ എത്തിയതോടെ മസ്‌ക്കിനെ വൈറ്റ്ഹൗസിലും നിയമിച്ചു. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവന്‍ എന്ന പദവിയാണ് ട്രംപ് മസ്‌ക്കിന് നല്‍കിയത്. എന്നാല്‍ ഏറെ വൈകും മുമ്പുതന്നെ ഇരുവരും ഉടക്കി. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെയൊക്കെ ഫലമായി കോടികളുടെ നഷ്ടമാണ് മസ്‌ക്കിന് ഉണ്ടായത്. മാത്രമല്ല, ടെസ്ല കാര്‍ തൊട്ട് ബഹിരാകാശ പദ്ധതികളും, സ്റ്റാര്‍ലിങ്ക് ഇന്റനെറ്റ് കണക്ഷനുമടക്കമുള്ള അദ്ദേഹത്തിന്റെ ബിസിനസുകളില്‍ ശ്രദ്ധിക്കാന്‍ സമയം കുറയുകയും ചെയ്തു. ഇതിന്റെതെല്ലാം ഫലമായി, മസ്‌ക്ക് വൈറ്റ് ഹൗസില്‍നിന്ന് ഒഴിഞ്ഞു. വിടവാങ്ങല്‍ ചടങ്ങില്‍ ട്രംപ് മസ്‌ക്കിന് ഒരു സ്വര്‍ണ്ണതാക്കോല്‍ സമ്മാനം നല്‍കുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

പക്ഷേ ഇതോടൊപ്പം മറ്റൊരു പ്രശ്നം കൂടി ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്്. ട്രംപ് മയക്കുമരുന്നിന് അടിമയാണെന്ന സംശയമാണ് അവര്‍ ഉയര്‍ത്തുന്നത്.

വൈറ്റ് ഹൗസിലിരുന്നത് കിറുങ്ങി

വൈറ്റ് ഹൗസില്‍നിന്ന് മസ്‌ക്ക് ഒഴിഞ്ഞതിനുപിന്നില്‍ ഡ്രഗ് അഡിക്ഷനാണെന്ന സംശയം ഉയര്‍ത്തുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. മസ്‌ക്ക് ഇപ്പോള്‍ വളരെ തീവ്രമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയമുള്ള ആളുകള്‍ പറയുന്നത്. ശക്തമായ അനസ്തെറ്റിക് ആയ കെറ്റാമെന്‍ താന്‍ വളരെയധികം കഴിക്കുന്നുണ്ടെന്നും, അത് തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്നും മസ്‌ക്ക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ എക്സ്റ്റസി ഗുളികകളും, സൈക്കഡെലിക് കൂണുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. കൂടാതെ, ഉത്തേജകമായ അഡെറാളിന്റെ ഗുളികകള്‍ ഉള്‍പ്പെടെ 20 ഓളം ടാബ്ലറ്റുകള്‍ സൂക്ഷിക്കുന്ന ഒരു ദൈനംദിന മരുന്ന് പെട്ടിയുമായി മസ്‌ക്ക് യാത്രചെയ്യുന്നത്.

53 കാരനായ മസ്‌ക് വൈറ്റ് ഹൗസില്‍ സ്ഥിരം സാന്നിധ്യമാകുമ്പോളും ഇതേ രീതിയായിരുന്നുവെന്ന് പത്രം പറയുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതാതിരുന്നു. കാബിനറ്റ് അംഗങ്ങളെ പലപ്പോഴും അപമാനിച്ചു, നാസിയെപ്പോലെ ആംഗ്യം കാണിച്ചു, അഭിമുഖത്തില്‍ ഉത്തരങ്ങള്‍ വളച്ചൊടിച്ചു തുടങ്ങിയ കാര്യങ്ങളും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

മസ്‌കിന്റെ കുടുംബജീവിതം ഈ സമലത്ത് കൂടുതല്‍ പ്രക്ഷുബ്ധമായിരുന്നു. പ്രണയബന്ധങ്ങളും നിയമയുദ്ധങ്ങളും മസ്‌ക്കിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. തന്റെ ബിസിനസുകള്‍ക്ക് പകരം രാഷ്ട്രീയത്തില്‍ എത്രമാത്രം സമയം ചെലവഴിച്ചുവെന്ന് വിലപിച്ചതിന് ശേഷമാണ്, സര്‍ക്കാരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

വിഷാദരോഗത്തിന് കെറ്റാമിന്‍

എന്നാല്‍ മയക്കുമരുന്ന് ഉപയോഗത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് ഒന്നും മസ്‌കും അഭിഭാഷകനും പ്രതികരിച്ചിട്ടില്ല. വിഷാദരോഗത്തിന് കെറ്റാമൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അത് കഴിക്കാറുണ്ടെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ' നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമല്ല''- എന്നാണ് ട്രംപ് പറയുന്നത്. മസ്‌ക്കിന്റെ ഡ്രഗ് അഡിക്ഷനെകുറിച്ച് ചോദ്യം വന്നപ്പോള്‍, 'ഇലോണിന്റെ കാര്യത്തില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല, അദ്ദേഹം ഇന്‍ക്രെഡിബികള്‍ ആണെന്നാണ്' ട്രംപ് പ്രതികരിച്ചത്.

എന്നാല്‍ മസ്‌ക്കിന്റെ സുഹൃത്തുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോള്‍, അദ്ദേഹത്തെ അറിയാവുന്ന ചിലര്‍ പതിവ് മയക്കുമരുന്ന് ഉപയോഗം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം എന്നിവയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഈ വര്‍ഷം, അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തുക്കളില്‍ ചിലര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു, അദ്ദേഹത്തിന്റെ ചില പൊതു പെരുമാറ്റ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി. 'ഇലോണ്‍ തന്റെ മോശം പെരുമാറ്റത്തിന്റെ അതിരുകള്‍ കൂടുതല്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോയി''- ഒരു റാലിയില്‍ മിസ്റ്റര്‍ മസ്‌കിന്റെ നാസി പോലുള്ള ആംഗ്യത്തിന് അദ്ദേഹത്തെ വിമര്‍ശിച്ച ന്യൂറോ സയന്റിസ്റ്റും ഒരുകാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുമായ ഫിലിപ്പ് ലോ പറഞ്ഞു. ഈ ഡ്രഗ് അഡിക്ഷന്‍ കൊണ്ടാണ് മസ്‌ക്കിന് സുഹൃത്തുക്കളെ നഷ്ടപ്പെട്ടതെന്നും, ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്.

ഇലോണ്‍ മസ്‌ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കീശ പ്രധാനമായും ചോരുന്നത്, കാമുകിമാര്‍ക്ക് പണം കൊടുത്തും, പീഡന ആരോപണം ഒതുക്കിയാണെന്നുമാണ്. മൂന്നുഭാര്യമാരിലായി 9 മക്കളുള്ള മസ്‌ക്കിന്, ലോകമെമ്പാടും കാമുകിമാരും ഉണ്ട്. അതിന് പുറമേ തന്റെ ബീജം മസ്‌ക്ക് ദാനം ചെയ്യാറുമുണ്ട്. മക്കള്‍ക്ക് റോമന്‍ അക്കങ്ങള്‍കൊണ്ട് പേരിട്ടതിന്റെ പേരിലും മസ്‌ക്ക് വിവാദനായകനായിരുന്നു. മസ്‌ക്കിന്റെ സ്വകാര്യ ജീവിതവും, സത്യത്തില്‍ ഒരു ഗംഭീര സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ്. ഹീറോയോ, സൂപ്പര്‍ ഹീറോയോ, കോമാളിയെന്നോ, ലെജന്റെന്നോ, കിറുക്കനെന്നോ എന്ന് കൃത്യമായി വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അപ്രവചനീയം ആയിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതം. അതിലേക്കെല്ലാം നയിച്ചത് ഈ ഡ്രഗ് അഡിക്ഷന്‍ ആണോ എന്ന ഗുരുതരമായ സംശയമാണ് ഇപ്പോള്‍, ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തുന്നത്.