തിരുവനന്തപുരം: നടനും മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവ് ശേഖരണം നിര്‍ണ്ണായകമാകും. കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഇതിലും നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് കിട്ടി.

പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും കണ്ടെടുത്തു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്‍ പേര് ചെര്‍ത്തിരുന്നുവെന്ന് നടി മൊഴിയില്‍ പറയുന്നു. ഇനി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തും. 2016ലാണ് പീഡനമെങ്കില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാകും.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പോക്‌സോ ചുമത്തിയാല്‍ കേസിന്റെ സ്വഭാവം മാറും. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് സൂചന.

ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാണ്. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തെളിവുകള്‍ നിര്‍ണ്ണായകമാകും. സിദ്ദിഖിനെ അറസ്റ്റു ചെയ്യാന്‍ പോന്ന തെളിവുകളാണ് പോലീസ് ശേഖരിക്കാന്‍ ശ്രമിക്കുന്നത്.

ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നാണ് ആരോപണം. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു. അതേസമയം സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണ് വിവരം.