- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയത് 15 വർഷം; മകളുടെ കൊലപാതക ശേഷം ജീവിതം പഴയ പോലെ ആയില്ലെങ്കിലും പ്രതികളെ ഇരുമ്പഴിക്കുള്ളിലാക്കി; കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് വിടവാങ്ങി; മരണം വിധി വന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ

ഡൽഹി: 2008 സെപ്റ്റംബർ 30 ഈ മാതാപിതാക്കൾക്ക് കറുത്ത ദിനമായിരുന്നു. ജോലിക്ക് പോയ മകളെ മോഷണത്തിന് വേണ്ടി അക്രമികൾ വെടിവച്ചുകൊന്ന ദിവസം. അന്നുമുതൽ നവംബർ 25 ന് കേസിലെ വിധി വരുന്നത് വരെ നീതിക്കായുള്ള പോരാട്ടമായിരുന്നു. മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് അന്നാണ്. വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം മാതാപിതാക്കളിൽ ഒരാൾ വിടവാങ്ങിയിരിക്കുന്നു. സൗമ്യ വിശ്വനാഥന്റെ പിതാവ് എം കെ വിശ്വനാഥൻ(82) അന്തരിച്ചു.
82 കാരനായ എം കെ വിശ്വനാഥൻ മകളുടെ 41-ാം ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷമാണ് മരിച്ചത്. ഹെഡ് ലൈൻസ് ടുഡേ ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ (25) രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കവർച്ചക്കെത്തിയ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. 2008 സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു സംഭവം. മലപ്പുറം കുറ്റിപ്പുറം പേരശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ-മാധവി ദമ്പതികളുടെ മകളാണ്സൗമ്യ.

കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് ഒക്ടോബർ 18നു കോടതി വിധിച്ചിരുന്നു. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.
2008 ലാണ് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്ലൈൻസ് ടുഡേ' ചാനലിൽ ജോലി ചെയ്യവേയാണ് സൗമ്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്ക്കൊടുവിൽ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ടുനീങ്ങിയില്ല.
നീതി തേടി 15 വർഷത്തെ നിയമപോരാട്ടം
സൗമ്യയുടെ മാതാപിതാക്കളായ വിശ്വനാഥനും, മാധവിയുമാണ് മകൾക്ക് നീതി തേടി 15 വർഷം നിയമപോരാട്ടം നടത്തിയത്. മകളായിരുന്നു വീടിന്റെ ജീവനെന്ന് ഇരുവരും വിധിക്ക് മുമ്പ് പറഞ്ഞു. അവൾ പോയ ശേഷം തങ്ങളുടെ ജീവിതത്തിനും ജീവനറ്റുവെന്ന് അവർ പറയുന്നു. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാനടക്കം താമസം വന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇരുവരും പറഞ്ഞിരുന്നു.

വധശിക്ഷയ്ക്ക് തങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. തങ്ങൾ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം തങ്ങൾ ആകെ തളർന്നുവെന്നും മകളെ കുറിച്ചുള്ള പത്രവാർത്തകളും, പഴയ ഐഡി കാർഡുകളും, ചേർത്ത് വെച്ച് ഇരുവരും ടെലിവിഷൻ ചാനലിനോട് പറഞ്ഞിരുന്നു.


