തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. മുൻകൂട്ടി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിൽ ധനകാര്യ വകുപ്പു വൻ പരാജയമായതോടെ പ്രതിസന്ധി മൂർച്ഛിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സപ്ലൈക്കോ അടക്കം പൊതുജനങ്ങൾ വിലക്കുറവിനായി ആശ്രയിക്കുന്ന സ്ഥാപനങ്ങൾ പോലും മുന്നോട്ടു പോകുന്നത് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക ഞെരുക്കം മറികടക്കാൻ വേണ്ടി മദ്യവില്പനക്ക് ഒരുങ്ങഉകയാണ് സപ്ലൈക്കോ. ഇതിനായി സർക്കാറിന്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകുപ്പിനെ സമീപിച്ചു.

കൺസ്യൂമർഫെഡിന് സമാനമായി മദ്യ വില്പന തുടങ്ങിയാൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. സപ്ലൈകോയുടെ ആവശ്യത്തെ ഭക്ഷ്യവകുപ്പും പിന്തുണക്കുന്നുണ്ട്. ഈ വിഷയത്തിൽ വരും ആഴ്ചകളിൽ എക്‌സൈസ് വകുപ്പുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തുമെന്നാണ് വിവരം.

ക്രിസ്മസ് പുതുവത്സര വിപണിയിൽ ഇടപെടാനാകാത്ത വിധം സപ്ലൈകോയെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിസ്മസ് ഫെയർ നടത്താനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.

ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്മസ് അടുത്തിട്ടും തീരാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകൾ കാലിയാണ്. 800 കോടിയോളം രൂപ നൽകാനുള്ളതിനാൽ സാധനങ്ങളുടെ ടെൻഡർ എടുക്കാൻപോലും വിതരണക്കാർ തയാറാകുന്നില്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ, ക്രിസ്മസ് ഫെയർ മുടങ്ങരുതെന്നു പറഞ്ഞ മുഖ്യമന്ത്രി പണം അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ധനവകുപ്പിനോട് നിർദ്ദേശം നൽകി.

അതേസമയം സിവിൽ സപ്ലൈസ് കോർപറേഷന് സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ നൽകുന്ന വിതരണക്കാർ ടെൻഡറുകൾ പാടേ ബഹിഷ്‌കരിച്ചത് ക്രിസ്മസ്, പുതുത്സര വിവപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആറുമാസത്തെ കുടിശ്ശികയായ 800 കോടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇ ടെൻഡറുകൾ ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്‌പൈസസ് സപ്ലൈയേഴ്‌സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) ബഹിഷ്‌കരിച്ചത്. വിതരണം നടത്തിയ ഉൽപന്നങ്ങളുടെ ബിൽ തുകകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നുള്ള പണമെടുപ്പ് പരിധി കുറയുകയും പലിശ വർധിക്കുകയും ചെയ്തു.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള ഭീഷണിയിലാണ് പല വിതരണക്കാരും. ബിൽതുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ ആസ്ഥാനത്ത് 18 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കാനും എഫ്.ജി.പി.എസ്.എസ്.എ ആലോചിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ കഴിഞ്ഞ മാസത്തെ ശമ്പളവിതരണം പോലും പൂർത്തിയാക്കാനായിട്ടില്ല. പ്രതിവർഷം 56 കോടി രൂപയും പ്രതിമാസം 4.6 കോടി രൂപയുമാണ് ശമ്പളത്തിനുവേണ്ടത്.

നേരത്തെ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യണമെന്ന ആവശ്യത്തിൽ വിശദീകരണം ചോദിച്ചു ഗവർണർ രംഗത്തുവന്നിരുന്നു. ഗവർണറുടെ നീക്കം സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറിന്റെ നിവേദനവും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഹൈക്കോടതിയിൽ അറിയിച്ച വിവരങ്ങളും സർക്കാരിനെതിരേ ഗവർണർക്കു കിട്ടിയ ആയുധങ്ങളാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ടാണ് ശശികുമാർ ഗവർണറെ സമീപിച്ചത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടിയ സാഹചര്യത്തിൽ ഗവർണർ ഗൗരവപൂർവമാണ് മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തം.

ഭരണഘടനയുടെ 360-ാം വകുപ്പാണ് ഗവർണർക്ക് ഇവിടെ ഉപയോഗിക്കാനാകുക. സാമ്പത്തിക അസ്ഥിരത ഉണ്ടായാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനുള്ളതാണ് ഈ വകുപ്പ്. സമീപകാലത്ത് രാജ്യത്ത് ഒരു ഗവർണറും ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നിരിക്കേ അപകടം മനസ്സിലാക്കിയാണ് സിപിഎം രാഷ്ട്രീയ പ്രതിരോധവുമായി രംഗത്തിറങ്ങിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് രാഷ്ട്രീയ വാദമായി ഉന്നയിക്കാമെങ്കിലും ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി ഹാജരായി നൽകിയ സത്യവാങ്മൂലം സർക്കാരിന് പൊല്ലാപ്പാണ്. ദൈനംദിന കാര്യങ്ങൾക്ക് പോലും സംസ്ഥാന സർക്കാരിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹെക്കോടതിയിൽ സമ്മതിച്ചതാണ്. അതിനാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണറോട് വിശദീകരിക്കുക പ്രയാസമാകും.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ ബാലഗോപാലും മുൻകാലങ്ങളിൽ നടത്തിയ പരാമർശങ്ങളും ഗവർണർക്ക് ആയുധമായി മാറും. കൂടാതെ 2020-21 വർഷത്തെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. അതിനാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണർക്ക് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിക്ക് കഴിയില്ല. പിന്നെ സാമ്പത്തിക അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്ന് വിശദീകരിക്കാമെന്ന് മാത്രം.